
കോട്ടയം നഴ്സിങ് കോളജിലെ റാഗിങ് കേസ്; കർശന നടപടികളുമായി ആരോഗ്യവകുപ്പ്
കോട്ടയം നഴ്സിങ് കോളജിലെ റാഗിങിന് പിന്നാലെ കർശന നടപടികളുമായി ആരോഗ്യവകുപ്പ്. വിദ്യാർഥികൾക്കിടയിൽ രഹസ്യ സർവേ, പരാതി അയക്കാൻ ഇ-മെയിൽ, സിസിടിവി നിരീക്ഷണം എന്നിവ ഓരോ കോളജിലും ഏർപ്പെടുത്തണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു.
പ്രശ്നക്കാരായ വിദ്യാർഥികളെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും, കോളജ് തലം മുതൽ മെഡിക്കൽ വിദ്യാഭ്യാസ തലത്തിൽ വരെ ആന്റീ റാഗിങ് സെൽ രൂപീകരിക്കണമെന്നും ആരോഗ്യവകുപ്പിന്റെ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.
ആന്റി റാഗിങ് പ്രവർത്തനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നതാണ് പുതിയ നിർദേശങ്ങൾ. എല്ലാ കുട്ടികളെയും റാഗിംഗിന് എതിരായ ബോധവൽക്കരണ ക്ലാസിൽ പങ്കെടുപ്പിക്കണം. അധ്യായന വർഷം ആരംഭിച്ച് ആദ്യ ആറ് മാസത്തിൽ മൂന്ന് ആന്റി റാഗിങ് ക്ലാസുകളെങ്കിലും നടത്തണം. കൂടാതെ കോളജുകളിലും ഹോസ്റ്റലുകളിലും റാഗിങ് ശിക്ഷയെക്കുറിച്ചും, ആന്റി റാംഗിഗ് കമ്മിറ്റി അംഗങ്ങളുടെ ഫോൺ നമ്പറുകളും പ്രദർശിപ്പിക്കണം. അതുപോലെ ഒന്നാം വർഷ വിദ്യാർഥികൾക്കിടയിൽ രഹസ്യ സർവേകൾ നടത്തുകയും ഒരു തനതായ കർമ്മ പദ്ധതി എല്ലാ കോളജുകളും ആവിഷ്കരിച്ച് നടപ്പാക്കുകയും, സ്ക്വാഡുകൾ രൂപീകരിച്ച് ബസുകൾ, ക്ലാസ് മുറികൾ, ഹോസ്റ്റലുകൾ, കാന്റീനുകൾ, ഗ്രൗണ്ടുകൾ, വിദ്യാർഥികൾ ഒത്തുകൂടുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ സൂക്ഷമ പരിശോധന നടത്തുകയും ചെയ്യണം. പ്രശ്നക്കാരായ വിദ്യാർഥികളെ കണ്ടെത്തി നടപടി എടുക്കണം. കുടാതെ സിസിടിവി നിരീക്ഷണം ശക്തമാക്കണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിൽ റാഗിങ് സംബന്ധമായ സ്ഥിതി വിവരക്കണക്ക് എല്ലാ മാസവും 5 ന് കോളജ് അറിയിക്കുകയും, ഈ കണക്കുകൾ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റിൽ 10 ന് പ്രസിദ്ധീകരിക്കുകയും ചെയ്യണം. റാഗിംഗ് പരാതികൾ റിപ്പോർട്ട് ചെയ്യുന്നതിലും, തടയുന്നതിലും പരാജയപ്പെട്ടാൽ പ്രിൻസിപ്പലിനെതിരെ റാഗിംഗ് പ്രേരണക്കുറ്റം ചുമത്താമെന്നും ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു.