മകനെ ബാലതാരമാക്കാനെത്തി അച്ഛന്‍ ടെലി സീരിയല്‍ നടനായി; കരിമീനൊണ്ട്…ചിക്കനൊണ്ട്…മട്ടനൊണ്ട്…താറാവൊണ്ട്….കോട്ടയം പ്രദീപിനെ തിരിച്ചറിയാൻ ഈ ഡയലോ​ഗ് മാത്രം മതി മലയാളികൾക്ക്; എന്‍ എന്‍ പിള്ളയുടെ ”ഈശ്വരന്‍ അറസ്റ്റില്‍” എന്ന നാടകത്തില്‍ ബാലതാരമായി എത്തിയത് പത്താം വയസ്സിൽ; മലയാളം , തമിഴ് ഭാഷകളിലായി എഴുപതോളം ചിത്രങ്ങൾ; സിനിമാസ്വാദകരുടെ പ്രിയപ്പെട്ട ഹാസ്യതാരമായി വളർന്നുവരുന്ന കാലഘട്ടത്തിൽ അപ്രതീക്ഷിതമായെത്തി മരണം; കോട്ടയം പ്രദീപ് ഓർമ്മകളിലേക്ക്…

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കരിമീനൊണ്ട്…ചിക്കനൊണ്ട്…മട്ടനൊണ്ട്…താറാവൊണ്ട്….കോട്ടയം പ്രദീപിനെ തിരിച്ചറിയാൻ ഈ ഡയലോ​ഗ് മാത്രം മതി മലയാളികൾക്ക്. എന്‍ എന്‍ പിള്ളയുടെ ”ഈശ്വരന്‍ അറസ്റ്റില്‍” എന്ന നാടകത്തില്‍ ബാലതാരമായി എത്തിയത് പത്താം വയസ്സിൽ. മലയാളം , തമിഴ് ഭാഷകളിലായി എഴുപതോളം ചിത്രങ്ങൾ. സിനിമാസ്വാദകരുടെ പ്രിയപ്പെട്ട ഹാസ്യതാരമായി വളർന്നുവരുന്ന കാലഘട്ടത്തിൽ അപ്രതീക്ഷിതമായെത്തി മരണം.

കോട്ടയം കുമാരനല്ലൂർ സ്വദേശിയായ പ്രദീപ് ജനിച്ചതും വളര്‍ന്നതുമെല്ലാം കോട്ടയം ജില്ലയിലെ തിരുവാതുക്കലായിരുന്നു. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് യുവജനോത്സവത്തിലും സ്‌കൂള്‍ വാര്‍ഷിക പരിപാടികളിലും പ്രദീപ്‌ സജീവമായിരുന്നു. പാട്ട്‌, ഡാന്‍സ്‌, എകാങ്കനാടകം തുടങ്ങിയവയിലായിരുന്നു പ്രധാനമായും പങ്കെടുത്തിരുന്നത്. വർഷങ്ങളായി കോട്ടയം തിരുവാതുക്കൽ രാധാകൃഷ്‌ണ തിയറ്ററിന് സമീപം താമസിച്ചിരുന്ന അദ്ദേഹം, പതിയെ സിനിമയിലേക്ക് ആകൃഷ്ടനായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്താം വയസ്സിൽ എൻ എൻ പിള്ളയുടെ “ഈശ്വരൻ അറസ്റ്റിൽ” എന്ന നാടകത്തിൽ ബാലതാരമായി അഭിനയിച്ച് തുടങ്ങിയ കോട്ടയം പ്രദീപ് 40 വർഷമായി നാടകരംഗത്ത് സജീവമാണ്. കാരാപ്പുഴ സര്‍ക്കാര്‍ സ്‌കൂളിലും ബസേലിയസ് കോളജിലും കോപ്പറേറ്റീവ് കോളജിലുമായി പഠനം പൂര്‍ത്തിയാക്കി. 1989 മുതൽ എൽ ഐ സി ഉദ്യോഗസ്ഥനായി. അവസ്ഥാന്തരങ്ങൾ എന്ന ടെലി സീരിയലിനു ബാലതാരങ്ങളെ ആവശ്യമുണ്ട് എന്ന് കണ്ട് മകനെയും കൂട്ടി സെറ്റിലെത്തിയപ്പോഴാണ് മകന് പകരം സീനിയർ ആയ ഒരു റോളിൽ അച്ഛനായ കോട്ടയം പ്രദീപിന് ടെലിവിഷനിൽ ആദ്യ അവസരം ലഭിക്കുന്നത്.

നിര്‍മാതാവ് പ്രേം പ്രകാശാണ് അദ്ദേഹത്തിന് ആ അവസരം നൽകിയത്. ആദ്യം സിനിമാ ക്യാമറയ്‌ക്ക് മുന്നില്‍ വരുന്നത് 1999 ൽ ഐ.വി. ശശി ചിത്രമായ ഈ നാട് ഇന്നലെ വരെയിലൂടെയാണ്. നരേന്ദ്രപ്രസാദിനൊപ്പം ഒരു ചെറു വേഷമാണ് ആന്ന് അഭിനയിച്ചത്. തുടർന്ന് നിരവധി ചിത്രങ്ങളിൽ ചെറു വേഷങ്ങളിൽ അഭിനയിച്ചു. 2009 ൽ ഗൗതം മേനോന്‍റെ “വിണ്ണൈത്താണ്ടി വരുവായ” എന്ന ചിത്രത്തിൽ നായികയായ തൃഷയുടെ മലയാളി അമ്മാവനായി ഒരു ചെറു വേഷം ചെയ്തു.

യാതൊരു പ്രതീക്ഷയുമില്ലാതെ, ഗൗതം മേനോനെ കാണുക എന്ന ആഗ്രഹവുമായി നന്ദു പൊതുവാൾ വഴി ഒഡീഷനു പോയ പ്രദീപിന് അവിചാരിതമായി നറുക്ക് വീഴുകയായിരുന്നു. അതിലെ ഡയലോഗ് ശ്രദ്ധ നേടിയതോടെ കോട്ടയം പ്രദീപിനെ തേടി അവസരങ്ങൾ വന്നെത്തി. ആ ചിത്രത്തിന്‍റെ തന്നെ ഹിന്ദി, തെലുങ്ക് പതിപ്പുകളിലും പ്രദീപ് വേഷമിട്ടു. വിനീത് ശ്രീനിവാസന്‍റെ തട്ടത്തിൻ മറയത്തിലെ പോലീസ് കോണ്‍സ്റ്റബിളിന്‍റെ വേഷം ചെയ്ത ശേഷം പ്രദീപ്‌ മലയാളത്തിലെ മിക്ക സിനിമകളുടെയും ഭാഗമായി മാറി. തമിഴിൽ രാജാ റാണി, നന്‍പനട തുടങ്ങി നിരവധി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

ഐവി ശശി സംവിധാനം ചെയ്ത ‘ഇ നാട് ഇന്നലെ വരെ’ എന്ന ചിത്രത്തിലൂടെയാണ് ജൂനിയർ ആർട്ടിസ്റ്റായി കരിയർ ആരംഭിച്ച പ്രദീപ് അഭിനയ രംഗത്തെത്തുന്നത്. വിണ്ണൈത്താണ്ടി വരുവായാ, തട്ടത്തിൻ മറയത്ത്, ആട്, വടക്കന്‍ സെല്‍ഫി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, തോപ്പില്‍ ജോപ്പന്‍, കുഞ്ഞിരാമായണം തുടങ്ങിയവ പ്രധാന ചിത്രങ്ങളായിരുന്നു..

പുലര്‍ച്ചെ നാലേകാലോടെയായിരുന്നു മരണം. പുലര്‍ച്ചെ മൂന്ന് മണിയോടെ സുഹൃത്തിനെ വിളിച്ച്‌ ആശുപത്രിയിലേക്ക് പോകണമെന്ന് പ്രദീപ് ആവശ്യപ്പെട്ടു. കൂട്ടുകാരന്‍ എത്തി ആശുപത്രിയില്‍ എത്തിച്ചു. പെട്ടെന്നുണ്ടായ ഹൃദയാഘാതമായിരുന്നു മരണ കാരണം. ഭാര്യ മായ, മക്കള്‍ വിഷ്ണു, വൃന്ദ.