
സ്വന്തം ലേഖകൻ
കോട്ടയം: പൊൻകുന്നം കൂരാലിയിൽ ലോക്ക് ഡൗൺ ദിവസങ്ങളിലും, ഡ്രൈഡേയിലും വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന നൂറ് ലിറ്ററിലധികം വിദേശ മദ്യം പൊലീസ് പിടികൂടി. ഹോട്ടൽ കേന്ദ്രീകരിച്ച് മദ്യവില്പന നടത്തിയ സംഭവത്തിൽ പൊൻകുന്നത്തെ ശ്യാം ഹോട്ടൽ ഉടമ കൂരാലി അരീപ്പാറയ്ക്കൽ ശരത്തി (30)നെ പൊൻകുന്നം പൊലീസ് അറസ്റ്റ് ചെയ്തു.
ലോക്ക് ഡൗൺ ദിവസമായ ഞായറാഴ്ചയും, ഡ്രൈഡേ ആയ ഫെബ്രുവരി ഒന്നിനും വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 211 കുപ്പിയിലായി 105.5 ലിറ്റർ വിദേശമദ്യമാണ് പൊലീസ് പിടിച്ചെടുത്തത്.
പൊൻകുന്നം കൂരാലിയിൽ പ്രവർത്തിക്കുന്ന ശ്യാം ഹോട്ടലിന്റെ ഉടമയായ ശരത്ത് ഈ ഹോട്ടൽ കേന്ദ്രീകരിച്ചാണ് മദ്യം വാങ്ങി സൂക്ഷിച്ചിരുന്നത്. ഡ്രൈ ഡേ ദിവസങ്ങളിലും ലോക്ക് ഡൗൺ സമയത്തും വിൽക്കുന്നതിനായി നേരത്തെ തന്നെ ബിവറേജുകളിൽ നിന്നും മൂന്നു ലിറ്റർ വീതം മദ്യം ഇയാൾ വാങ്ങി സൂക്ഷിക്കുമായിരുന്നു. ഇതിന് ശേഷം മദ്യം ലഭിക്കാത്ത ദിവസങ്ങളിൽ കൂടിയ വിലയ്ക്കു മദ്യം വിതരണം ചെയ്യുകയായിരുന്നു പതിവ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ഞായറാഴ്ച ലോക്ക് ഡൗൺ ദിവസം ഇയാൾ മദ്യം വിതരണം ചെയ്തിരുന്നതായി പൊലീസ് സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നു ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ നിർദേശാനസുരണം, പൊൻകുന്നം പോലീസ് സ്റ്റേഷൻ ഐപിഎസ്എച്ച്ഒ സജിൻ ലൂയിസ് സബ്ഇൻസ്പെക്ടർ രാജേഷ് ടി ജി, എസ് സി പി ഒമാരായ റിച്ചാർഡ് സേവ്യർ, ജയകുമാർ, സി പി ഒമാരായ ഷാജി ചാക്കോ, രവീന്ദ്രൻ പിഎം, സന്തോഷ് കുമാർ, അഭിലാഷ്, അജീഷ് എന്നിവരുടെ നേതൃത്വത്തിൽ ആണ് വിദേശ മദ്യം പിടികൂടിയത്.
ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ഇയാളുടെ ഉടമസ്ഥതയിലുള്ള ശ്യാം ഹോട്ടൽ റെയിഡ് ചെയ്ത് മദ്യം പിടിച്ചെടുക്കുകയായിരുന്നു. .