
സ്വന്തം ലേഖിക
കോട്ടയം: ജില്ലയിൽ ലഹരിവസ്തുക്കളുടെ ഉപയോഗവും വില്പനയും തടയുന്നതിന്റെ ഭാഗമായും, കൂടാതെ വാറണ്ട് കേസിൽ ഒളിവിൽ കഴിയുന്നവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗവുമായും ഇന്നലെ രാവിലെ മുതല്‍ ജില്ലയിലുടനീളം പോലീസ് വ്യാപക പരിശോധന നടത്തി.
കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ ഡി.വൈ.എസ്.പി മാരെയും എസ്.എച്ച്.ഓ മാരെയും പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു പരിശോധന.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ പരിശോധനയിൽ എൻ.ഡി.പി.എസ് ആക്ട് പ്രകാരം 14 കേസും, അബ്കാരി ആക്ട് പ്രകാരം 49 കേസും, കോട്പ ആക്ട് പ്രകാരം 33 കേസുകളും കൂടാതെ മദ്യപിച്ചും, അലക്ഷ്യമായും വാഹഹനമോടിച്ചതിന് 110 കേസുകളും ഉൾപ്പെടെ 203 കേസുകൾ രജിസ്റ്റർ ചെയ്തു.
ഇതിനുപുറമേ വാറന്റ് കേസിൽ ഒളിവിൽ കഴിയുന്ന പ്രതികൾക്കായും, കാപ്പാ ചുമത്തിയ പ്രതികള്‍ക്കായും ലോഡ്ജൂകൾ, ഹോംസ്റ്റേകൾ എന്നിവിടങ്ങളില്‍ പ്രത്യേക പരിശോധനയും നടത്തി. വാറണ്ട് കേസുകളിൽ ഒളിവിൽ കഴിഞ്ഞിരുന്ന 277 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഓരോ സ്റ്റേഷനുകളിലെയും ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടവരെയും, വിവിധ ക്രിമിനൽ കേസുകളിൽ ജാമ്യത്തിൽ ഇറങ്ങിയതും മറ്റുമായ 300 ഓളം പേരെ പരിശോധിക്കുകയും ഇവരുടെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു. ജില്ലയിലെ ബസ്റ്റാൻഡുകൾ, മാർക്കറ്റുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവ കേന്ദ്രീകരിച്ച് പ്രത്യേകം മഫ്തി പോലീസും, ബൈക്ക് പെട്രോളിങ്ങും,ഏര്‍പ്പെടുത്തിയിരുന്നു.
സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ശനിയാഴ്ച രാവിലെ ആരംഭിച്ച പരിശോധന ഞായറാഴ്ച വെളുപ്പിനെ 5 മണിവരെ നീണ്ടുനിന്നു.