പൊൻകുന്നത്ത് സഹോദരിയുടെ കുടുംബപ്രശ്നം തീർക്കാനെത്തിയ യുവാവിനെ ഭർതൃ വീട്ടുകാർ ക്രൂരമായി മർദ്ദിച്ചു ; തെളിവുകൾ ഉണ്ടായിട്ടും കള്ളക്കേസിൽ കുടുക്കി ; ദൃശ്യങ്ങൾ പുറത്ത്

Spread the love

കോട്ടയം : പൊൻകുന്നത്ത് കുടുംബ പ്രശ്നം പറഞ്ഞ് തീർക്കാൻ സഹോദരി ഭർത്താവിന്റെ വീട്ടിലെത്തിയ യുവാവിനെ വളഞ്ഞിട്ടു മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ക്രൂരമായി മർദ്ദനമേറ്റിട്ടും യുവാവിനെ കള്ളക്കേസിൽ കുടുക്കിയതായി കുടുംബം പരാതി നൽകി . ആക്രമണദൃശ്യങ്ങളടക്കം പരാതി നൽകിയിട്ടും പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി യുവാവിനെ റിമാൻഡ് ചെയ്തുവെന്നും ആരോപിക്കുന്നു.

video
play-sharp-fill

കോട്ടയം ഞാലിയാകുഴി സ്വദേശി രാജേഷിനാണ് പൊന്‍കുന്നത്തുളള സഹോദരി ഭര്‍ത്താവിന്‍റെ വീട്ടില്‍ വച്ച് മര്‍ദനമേല്‍ക്കുന്നത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. രാജേഷിനെ ചുറ്റികയും വടിയുമെല്ലാം വെച്ച് വളഞ്ഞിട്ട് തല്ലുന്നത് ദൃശ്യങ്ങളിൽ കാണാം.

ഭര്‍ത്താവുമായുളള പ്രശ്നങ്ങളെ തുടര്‍ന്ന് രാജേഷിന്‍റെ സഹോദരി രാജി സ്വന്തം വീട്ടിലാണ് ഇപ്പോൾ. രാജിയുടെ സ്വര്‍ണാഭരണങ്ങള്‍ തിരികെ നല്‍കാമെന്ന് പറഞ്ഞാണ് രാജേഷിനെ സഹോദരി ഭര്‍ത്താവിന്‍റെ ബന്ധുക്കള്‍ പൊന്‍കുന്നത്തേക്ക് വിളിപ്പിച്ചതെന്ന് കുടുംബം പറയുന്നു. രാജേഷിനെ കൂട്ടമായി മർദ്ദിക്കുന്ന ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടും മര്‍ദിച്ചവര്‍ക്കെതിരെ ഒരു കേസ് പോലും ചുമത്തിയില്ലന്ന് ആരോപിച്ച് കുടുംബം കോട്ടയം എസ്പിക്ക് പരാതി നല്‍കി. 

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ രാജേഷിനെ ആക്രമിക്കുന്ന ദൃശ്യങ്ങളില്‍ കാണുന്ന ആയുധങ്ങളെല്ലാം രാജേഷ് തന്നെ കൊണ്ടുപോയതാണെന്നാണ് പൊലീസ് വിശദീകരണം. സഹോദരി ഭര്‍ത്താവിന്‍റെ ബന്ധുക്കളില്‍ ഒരാളുടെ തല രാജേഷ് അടിച്ചു പൊട്ടിച്ചെന്നും പൊലീസ് പറയുന്നു. ആയുധങ്ങളുമായെത്തി അക്രമം നടത്തിയതിനാലാണ് രാജേഷിനെ കസ്റ്റഡിയിൽ എടുത്തതെന്നാണ് പോലീസ് പറയുന്നത് .