
കോട്ടയം: കറുകച്ചാൽ പുലിയളക്കാലിൽ മലവെള്ളപ്പാച്ചിൽ. മാന്തുരുത്തിയില്‍ വീടുകളില്‍ വെള്ളം കയറി. നെടുമണ്ണി– കോവേലി പ്രദേശങ്ങളില്‍ ജലനിരപ്പ് ഉയര്‍ന്നു. രണ്ട് വീടിന്‍റെ മതിലുകള്‍ തകര്‍ന്നു. നെടുമണ്ണി പാലം വെള്ളത്തില്‍ മുങ്ങി.
ഇടുക്കി കുടയത്തൂര്‍ സംഗമം കവല മാളിയേക്കല്‍ കോളനിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണം അഞ്ചായി. അപകടത്തില്‍പ്പെട്ട ചിറ്റടിച്ചാല്‍ സോമന്റ വീട് പൂര്‍ണമായും മണ്ണിനടിയിലായി. എല്ലാവരുടെയും മൃതദേഹം കണ്ടെടുത്തു.
പത്തനംതിട്ടയില്‍ കോട്ടാങ്ങലിലും ചുങ്കപ്പാറയിലും വീടുകളില്‍ വെള്ളം കയറി. കടകളില്‍ വെള്ളം കയറി വ്യാപക നാശനഷ്ടമുണ്ടായെന്നും റിപ്പോർട്ടുകളുണ്ട്. കോട്ടയത്തും പത്തനംതിട്ടയിലും കനത്ത മഴ തുടരുകയാണ്. പത്തനംതിട്ടയിലെ കനത്ത മഴയിൽ വായ്പൂർ, മുതുപാല, വെണ്ണിക്കുളം പ്രദേശങ്ങളിൽ വെള്ളം കയറി. മലയാര മേഖലകളിൽ കനത്ത നാശ നഷ്ടമാണ്. വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെളളം കയറി. ഭക്ഷ്യ ഗോഡൌണുകളിലെ സാധനങ്ങളെല്ലാം നശിച്ചു. കൃഷി ഇടങ്ങളിലും വെള്ളം കയറിയതോടെ ഓണക്കൃഷിയും പൂർണമായും നശിച്ചു.തിരുവല്ല റെയിൽവേ സ്റ്റേഷന് മുന്നിലും വെള്ളക്കെട്ട് ഉണ്ടായിട്ടുണ്ട്. പത്തനംതിട്ട പെരിങ്ങമലയിൽ പാടത്ത് കെട്ടിയിട്ടിരുന്ന പോത്ത് വെള്ളത്തിൽ മുങ്ങി ചത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതിനിടെ സംസ്ഥാനത്തെ മലയോര മേഖലയിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ജാഗ്രത നിര്‍ദേശം നൽകി. കോട്ടയം മുതല്‍ കാസര്‍കോട് വരെ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ഇന്നലെ രാത്രി 12മണിയോടെ തുടങ്ങിയ കനത്ത മഴയാണ് പ്രശ്നം ഗുരുതരമാക്കിയത്. എന്നാൽ ഇപ്പോൾ മഴയ്ക്ക് നേരിയ ശമനം വന്നിട്ടുണ്ട്. മഴ മാറി നിന്നാൽ വെള്ളം ഇറങ്ങുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. കൈത്തോടുകൾ നിറഞ്ഞു കവിഞ്ഞിട്ടുണ്ട്. പലയിടങ്ങളിലും റോഡിൽ വെള്ളം നിറഞ്ഞ് ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. പൊലീസ് ക്വാർട്ടേഴ്സിലും വെള്ളം കയറി. 12ലേറെ കുടുംബങ്ങൾക്ക് പുറത്തിറങ്ങാനാകാത്ത അവസ്ഥയിലാണ്. നഗരത്തിന് പുറത്ത് സാധാരണ വെള്ളം കയറാത്ത മേഖലകളിൽ ഇത്തവണ വെള്ളം കയറി.
പുഴകളിൽ നിലവിൽ അപകടകരമായ രീതിയിൽ വെളളം ഉയർന്നിട്ടില്ലെങ്കിലും കക്കി അണക്കെട്ട് തുറന്നിരിക്കുന്നതിനാൽ മഴ തുടരുന്ന സാഹചര്യം ഉണ്ടായാൽ പുഴകളിലെ ജല നിരപ്പും ഉയരും.