
കോട്ടയം: നഗരസഭയില്‍ നടത്തിയ പരിശോധനയില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തിയ സംഭവത്തില്‍ മറുപടിയുമായി മന്ത്രി എം ബി രാജേഷ്. തദ്ദേശ സ്വയംഭരണ വകുപ്പും വിജിലൻസും നടത്തുന്ന അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ഉത്തരവാദികളായവർക്കെതിരെ കർശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
കോട്ടയം നഗരസഭാ പ്രതിപക്ഷ നേതാവ് അഡ്വ ഷീജാ അനിലിൻ്റെ നേതൃത്വത്തിൽ പ്രതിപക്ഷത്തെ 22 കൗൺസിലർമാരും നിയമസഭയിലെത്തി മുഖ്യമന്ത്രി, ധനമന്ത്രി, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി, സഹകരണ മന്ത്രി
എന്നിവർക്ക് പരാതി നൽകി. തുടർന്നാണ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ വിഷയം സബ്മിഷനായി നിയമസഭയിൽ ഉന്നയിച്ചത്.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ എം.എല്‍ എയുടെ സബ്‌മിഷന് മറുപടി പറയവേ യാണ് മന്ത്രിയുടെ മറുപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നഗരസഭയിലെ പ്രധാനപ്പെട്ട ക്രമക്കേടുകള്‍
- റീകണ്‍സിലിയേഷൻ രേഖകള്‍ പരിശോധിച്ചതില്‍ വർഷങ്ങളായി ചെക്ക് മുഖേന വരവ് രേഖപ്പെടുത്തിയിട്ടുള്ള കോടിക്കണക്കിന് രൂപ മുനിസിപ്പാലിറ്റിയുടെ ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടുകളില്‍ ലഭിച്ചിട്ടില്ല.
- ചെക്ക്സ് ആൻറ് ഡ്രാഫ്റ്റ് രജിസ്റ്റർ സൂക്ഷിക്കാത്തതിനാല്‍, ലഭിച്ചതായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ചെക്കുകളുടെ ആധികാരികത പരിശോധിക്കാന്‍ കഴിഞ്ഞിട്ടില്ല.
- വിവിധ ബാങ്കുകളുടെ റീകണ്‍സിലിയേഷൻ സമയബന്ധിതമായി പൂർത്തിയാക്കാത്തതിനാല്‍ ഭൂരിഭാഗം അക്കൗണ്ടുകളിലും കാണപ്പെടുന്ന തുകകളും, അക്കൗണ്ടില്‍ യഥാർത്ഥത്തില്‍ നീക്കിയിരിപ്പുള്ള തുകകളും തമ്മില്‍ വൻ അന്തരമുണ്ട്.
- കാലാകാലങ്ങളില്‍ അക്കൗണ്ട്സ് കൈകാര്യം ചെയ്ത ജീവനക്കാരുടെ വിവരങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും അത് പരിശോധന ടീമിന് ലഭ്യമാക്കിയിട്ടില്ല.
- ഏകദേശം 200 കോടിയിലധികം രൂപ ബാങ്കുകളില്‍ വരവ് വന്നിട്ടില്ല.
തുടർന്ന് സംസ്ഥാന തലത്തില്‍ പ്രൊഫഷണല്‍ അക്കൗണ്ടിംഗ് വിദഗ്ധർ ഉള്‍പ്പെട്ട പ്രത്യേക ടീമിനെ നിയോഗിച്ച് വിശദ പരിശോധന നടത്തുന്നതിനും മുനിസിപ്പാലിറ്റിക്ക് നഷ്ടം നേരിടാനിടയായ സാഹചര്യം സംബന്ധിച്ച് അതത് സമയത്ത് അക്കൗണ്ട്സ് കൈകാര്യം ചെയ്തിരുന്ന വിഭാഗത്തിലെ ജീവനക്കാരില്‍ നിന്ന് സെക്രട്ടറി മുഖേന വിശദീകരണം തേടുന്നതിനും, നിയമാനുസൃത തുടർ നടപടികള്‍ സ്വീകരിക്കുന്നതിനും തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിൻറ് ഡയറക്ടർ ശുപാർശ ചെയ്തിരുന്നു.തുടർന്ന്, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പല്‍ ഡയറക്ടറുടെ നിർദേശപ്രകാരം സീനിയർ ഫിനാൻസ് ഓഫിസറുടെ നേതൃത്വത്തില്‍, ടെക്നിക്കല്‍ വിദഗ്ദര്‍ ഉള്‍പ്പെട്ട ഉന്നതതല ഉദ്യോഗസ്ഥ സംഘം കോട്ടയം നഗരസഭയില്‍ 04.02.2025 മുതല്‍ 07.02.2025 വരെ പരിശോധന നടത്തിയിട്ടുണ്ട്. പരിശോധനയെ തുടർന്ന് ലഭ്യമായ പ്രാഥമിക റിപ്പോർട്ട് പ്രകാരം കോട്ടയം നഗരസഭയില്‍ ഗുരുതരമായ ക്രമക്കേടുകളും അഴിമതിയും നടന്നതായി ബോധ്യപ്പെട്ടിട്ടുണ്ട്. പരിശോധനാ സംഘം നല്‍കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ വിശദമായ മറുപടിയും രേഖകളും ലഭ്യമാക്കുന്നതിന് കോട്ടയം നഗരസഭാ സെക്രട്ടറിക്ക് നിർദേശം നല്‍കിയിട്ടുണ്ട്.വർഷങ്ങളായി നടക്കുന്ന ക്രമക്കേടെന്ന നിലയിലും ഒട്ടേറെ ജീവനക്കാരും മറ്റ് ഉത്തരവാദപ്പെട്ടവരും ഉള്‍പ്പെട്ട വിഷയമെന്ന നിലയിലും ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം ആവശ്യമാണ്. അതുകൊണ്ടുതന്നെ ക്രമക്കേടിന്റെ വ്യാപ്തിയും ആഴവും കണ്ടെത്തുന്നതിനും ക്രമക്കേടില്‍ ഉള്‍പ്പെട്ടിട്ടുള്ള ആളുകളുടെ പേരില്‍ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുന്നതിനുമായി ഈ വിഷയത്തില്‍ സംസ്ഥാന പോലീസ് വിജിലൻസ് അന്വേഷണം നടത്തുന്നതിനുള്ള നടപടി സ്വീകരിക്കുന്നതാണ്. ഭരണ വകുപ്പും വിജിലൻസ് വകുപ്പും നടത്തുന്ന അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ഉത്തരവാദികളായവർക്കെതിരെ കർശനമായ നടപടികള്‍ സ്വീകരിക്കുന്നതാണ് എന്നും മന്ത്രി വ്യക്തമാക്കി.