സംഭവബഹുലമായ അഞ്ചുവർഷങ്ങള്‍;പെൻഷൻ തട്ടിപ്പു മുതൽ നഗരസഭയിൽ നിന്ന് 211 കോടി രൂപ കാണാതായ സംഭവം വരെ;ക്രമക്കേടുകൾ നിറഞ്ഞ കോട്ടയം നഗരസഭ

Spread the love

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചരിത്രത്തിൽ ഇന്നേവരെ കേട്ടിട്ടില്ലാത്ത സംഭവങ്ങളാണ് കോട്ടയം നഗരസഭയിൽ അരങ്ങേറിയത്.

video
play-sharp-fill

ഇത്രയും സംഭവബഹുലമായ അഞ്ചുവർഷങ്ങള്‍ കോട്ടയം നഗരസഭയില്‍ ഇതിനു മുൻപ് ഉണ്ടായിട്ടില്ല. കാല്‍ നൂറ്റാണ്ട് യുഡിഎഫ് മാത്രം ഭരിച്ച കോട്ടയം നഗരസഭയില്‍ കഴിഞ്ഞ അഞ്ചുവർഷവും ഭരിച്ചത് യുഡിഎഫ് തന്നെയാണ്.

ഈ അഞ്ചുവർഷമായിരുന്നു ഏറ്റവും സംഘർഷഭരിതം. അൻപത്തിരണ്ട് അംഗ കൗണ്‍സിലില്‍ വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ യുഡിഎഫ് 21, എല്‍ഡിഎഫ് 21, എൻഡിഎ 8 എന്നായിരുന്നു കക്ഷിനില. എല്‍ഡിഎഫ്, യുഡിഎഫ് പക്ഷത്ത് ഓരോ സ്വതന്ത്രർ കൂടി ചേർന്നതോടെ കക്ഷി നില 22 വീതമായി. പിന്നെ മാമാങ്കം ആരംഭിക്കുകയായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യത്തെ കൗണ്‍സിലില്‍ ചെയർപഴ്സണെ കണ്ടെത്താൻ നറുക്കെടുപ്പ്. നറുക്ക് വീണത് യുഡിഎഫിന്. അങ്ങനെ യുഡിഎഫിന് ചെയർപഴ്സണായി. ഈ ഭാഗ്യത്തില്‍ മുന്നോട്ടുപോകുമ്ബോഴാണ് എല്‍ഡിഎഫ് ആദ്യത്തെ അവിശ്വാസപ്രമേയം കൊണ്ടുവരുന്നത്.

ആ അവിശ്വാസ പ്രമേയത്തെ ബിജെപി പിന്തുണച്ചു. അതോടെ അവിശ്വാസം പാസായി. ബിജെപി പിന്തുണയോടെ അവിശ്വാസം പാസായി എന്ന നാണക്കേട് എല്‍ഡിഎഫിനെ തെല്ലൊന്നുമല്ല ഉലച്ചത്. പക്ഷേ പിന്നീടു നടന്ന ചെയർപേഴ്സണ്‍ തെരഞ്ഞെടുപ്പിലും യുഡിഎഫിന് തന്നെയായി അധ്യക്ഷ സ്ഥാനം.

ഇതേ നടപടികള്‍ ഒരിക്കല്‍ കൂടി ആവർത്തിച്ചു. അപ്പോഴും ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടത് യുഡിഎഫ് നോമിനി തന്നെ.

ഭരണം ചാഞ്ചാട്ടത്തിലായിരുന്നെങ്കിലും വിവാദങ്ങള്‍ക്ക് ഒരു കുറവും ഉണ്ടായില്ല. ചെയർപേഴ്സണും വൈസ് ചെയർപേഴ്സണും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ദിവസവും എന്നതുപോലെ പുറത്തുവന്നുകൊണ്ടിരുന്നു. അതിനിടെയാണ് 211 കോടി കാണാനില്ലെന്ന വമ്ബൻ വിവാദമുണ്ടായത്. നഗരസഭയുടെ തന്നെ ഇന്‍റേണല്‍ വിജിലൻസാണ് പണം കാണാനില്ലെന്ന് റിപ്പോർട്ട് ചെയ്തത്. യുഡിഎഫ് ഭരണസമിതിക്കെതിരേ അതു വലിയ പ്രതിഷേധത്തിനിടയാക്കി.

ഒരു നഗരസഭയില്‍ നിന്ന് 211 കോടിയൊക്കെ എങ്ങനെ കാണാതാകും എന്നായിരുന്നു ചോദ്യം. ഒടുവില്‍ കണക്ക് എടുത്തെഴുതിയതിലെ പിശകാണെന്ന് വിവിധ സമിതികള്‍ കണ്ടെത്തി. എന്തായാലും 211 കോടിയുടെ കണക്കൊക്കെ തെറ്റിച്ചെഴുതുന്ന പരിപാടി കോട്ടയത്തല്ലാതെ മറ്റൊരിടത്തും നടക്കില്ലെന്ന നാട്ടുകാർ തന്നെ പറഞ്ഞു തുടങ്ങി.

2015ല്‍ അനായാസം യുഡിഎഫ് ഭരിച്ചതാണ് കോട്ടയം നഗരസഭ. അന്ന് യുഡിഎഫ് 29, എല്‍ഡിഎഫ് 13, ബിജെപി അഞ്ച് എന്നായിരുന്നു കക്ഷിനില.

പിന്നീടുണ്ടായ വ്യത്യാസം കേരളാ കോണ്‍ഗ്രസ് എം യുഡിഎഫ് വിട്ടു എന്നതാണ്. എല്‍ഡിഎഫിന്‍റെ കൂടെ നിന്ന് കരുത്തു തെളിയിക്കേണ്ട ബാധ്യത ഇക്കുറി കേരളാ കോണ്‍ഗ്രസ് എമ്മിനുണ്ട്. അതുകൊണ്ടു തന്നെ ഇത്തവണയും കൊടുംപിരി മല്‍സരമാണ് കോട്ടയത്ത്.

ഇതുവരെ 52 അംഗ സഭയായിരുന്നെങ്കില്‍ ഇത്തവണ മുതല്‍ 53 അംഗങ്ങളാണ്. ഒറ്റസംഖ്യയില്‍ എണ്ണം വന്നാലെങ്കിലും ടൈ ആകാതിരിക്കട്ടെ എന്നാണ് കോട്ടയംകാർ പറഞ്ഞുകൊണ്ടിരിക്കുന്നത്.