കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി ഫാര്‍മസിയില്‍ രോഗികള്‍ വലയുന്നു; മരുന്നുകള്‍ വിതരണം ചെയ്യാനുണ്ടാകുന്നതാമസം മൂലം ഫാര്‍മസിക്കു മുൻപില്‍ വന്‍ തിരക്ക്; ക്യൂവിൽ മണിക്കൂറുകൽ കാത്തുനിന്ന് രോഗാവസ്ഥ മോശമാകുന്ന രോഗികൾ നിരവധി
സ്വന്തം ലേഖകൻ
കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഫാർമസിയിൽ പ്രശ്നങ്ങൾ നിരവധി. എച്ച്‌ഡിസി ഫാര്‍മസിയില്‍നിന്നു മരുന്നുകള്‍ വിതരണം ചെയ്യാനുണ്ടാകുന്നതാമസം മൂലം, വിവിധ ആരോഗ്യ ചികിത്സ പദ്ധതി പ്രകാരം മരുന്നുകളും ശസ്ത്രക്രിയ അനുബന്ധ സാമഗ്രികളും വാങ്ങുന്നതിനായി ഫാര്‍മസിക്കു മുൻപില്‍ വന്‍ തിരക്ക് അനുഭവപ്പെടുന്നു.
മണിക്കൂറുകള്‍ ക്യൂവില്‍നിന്ന യഥാസമയം രോഗികള്‍ക്ക് മരുന്നുകള്‍ നല്‍കാന്‍ കഴിയാതെ ആരോഗ്യനില മോശമാകുന്ന അവസരം ഉണ്ടാകുന്നതായി പരാതി. മണിക്കൂറുകള്‍ ക്യൂവില്‍നിന്ന ശേഷം കൗണ്ടറിലെത്തുമ്പോഴാണ് ചില മരുന്നുകള്‍ ഫാര്‍മസിയില്‍ ഇല്ലെന്നുള്ള മറുപടി ലഭിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടര്‍ന്ന് ഈ ഫാര്‍മസിയില്‍ മരുന്നില്ലായെന്ന് സൗജന്യ ചികിത്സാപദ്ധതിക്കായുള്ള പേപ്പറില്‍ സീല്‍ ചെയ്ത് വാങ്ങണം. പിന്നീട് അടുത്ത സ്ഥലമായ കാരുണ്യ മെഡിക്കല്‍ ഷോപ്പില്‍ ചെന്ന് അവിടേയും മണിക്കൂറുകള്‍ ക്യൂവില്‍നിന്ന ശേഷമാണ് മരുന്നുകള്‍ വാങ്ങാന്‍ കഴിയുന്നത്.
ചില സന്ദര്‍ഭങ്ങളില്‍ മരുന്നുകള്‍ വാങ്ങി രോഗികളുടെ കൂട്ടിരിപ്പുകാര്‍ വാര്‍ഡുകളില്‍ എത്തുമ്പോള്‍ രോഗിയുടെ ആരോഗ്യനില മോശമാകുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്.
സ്ഥല പരിമിതിയും കംപ്യൂട്ടര്‍ ഡൗണ്‍ ആകുന്നതും തടസം. എച്ച്‌ഡിഎസ് ഫാര്‍മസിക്കായി അനുവദിച്ചിരിക്കുന്ന മുറിയുടെ സ്ഥല പരിമിതി മൂലം പേയിംഗ് കൗണ്ടറിനുള്ളില്‍ മരുന്നുകള്‍ സൂക്ഷിച്ചുവയ്ക്കുന്ന റാക്കുകള്‍ കുത്തിനിറച്ച് വച്ചിരിക്കുകയാണ്.
ഇതിനുള്ളില്‍ നില്‍ക്കുന്ന ഫാര്‍മസിസ്റ്റുകള്‍ക്കു നിന്നുതിരിയുവാന്‍ ഇടമില്ലാതെയാണ് ജോലി ചെയ്യുന്നത്. ഇതിനാല്‍ ക്യൂവില്‍ നില്‍ക്കുന്നവര്‍ക്ക് വേഗത്തില്‍ മരുന്നുകള്‍ വിതരണം ചെയ്യുവാന്‍ കഴിയാതെ വരുന്നു. കൂടാതെ ഇടയ്ക്കിടെ കംപ്യൂട്ടര്‍ ഡൗണ്‍ ആകുന്നതും മരുന്ന് വിതരണത്തിന് തടസമാകുന്നുവെന്ന് ജീവനക്കാര്‍ പറയുന്നു.
ക്യാഷ് വിഭാഗത്തില്‍ ക്യാഷര്‍മാരെ നിയമിക്കുകയും റാക്കുകളില്‍നിന്നെടുക്കുന്ന മരുന്നുകള്‍ സോര്‍ട്ട് ചെയ്യാനും പാക്ക് ചെയ്യാനും മതിയായ ഡസ്കുകള്‍ സജ്ജീകരിച്ചശേഷം അവിടെനിന്നു വില്പന നടത്തുന്ന കൗണ്ടറുകളിലേയ്ക്ക് മരുന്നുകള്‍ എത്തിക്കുന്ന രീതിയില്‍ ക്രമീകരണം നടത്തുകയാണെങ്കില്‍ മരുന്നുകള്‍ വാങ്ങുന്നതിനായി മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന ക്യൂ ഒഴിവാക്കുവാന്‍ കഴിയുമെന്നും ജീവനക്കാര്‍ പറയുന്നു.