കോട്ടയം മെഡിക്കല്‍ കോളേജില്‍ അതിനൂതന ശസ്ത്രക്രിയ ; ഹൃദയത്തിലെ ദ്വാരം കാര്‍ഡിയോളജി ഇന്റര്‍വെന്‍ഷണല്‍ പ്രൊസീജിയറിലൂടെ അടച്ചു ; പാലാ സ്വദേശിനിയായ 42 കാരിയ്ക്കാണ് ശസ്‌ത്രക്രിയ നടത്തിയത് ; ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ മുഴുവൻ ടീം അംഗങ്ങളേയും ആരോഗ്യമന്ത്രി അഭിനന്ദിച്ചു
സ്വന്തം ലേഖകൻ
കോട്ടയം: ജന്മനാ ഹൃദയത്തില്‍ ദ്വാരവുമായി കഴിഞ്ഞിരുന്ന 42കാരിയ്‌ക്ക് ആശ്വാസമേകി കോട്ടയം മെഡിക്കല്‍ കോളേജ്. ജന്മനാ ഹൃദയത്തിലെ ദ്വാരമായ സൈനസ് വിനോസസ് എ.എസ്.ഡി.
പ്രത്യേക താക്കോല്‍ ദ്വാര സുഷിരം വഴി ശസ്‌ത്രക്രിയ നടത്തി അടച്ചു. കാർഡിയോളജി ഇന്റർവെൻഷണല്‍ പ്രൊസീജിയറിലൂടെയായിരുന്നു ശസ്‌ത്രക്രിയ. ആൻജിയോപ്ലാസ്റ്റി പോലെ താക്കോല്‍ദ്വാര സുഷിരം വഴി സ്‌റ്റെന്റ് ഘടിപ്പിച്ചാണ് ഇന്റർവെൻഷൻ നടത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പാലാ സ്വദേശിനിയായ 42 കാരിയ്ക്കാണ് ഇന്റർവെൻഷണല്‍ പ്രൊസീജിയർ നടത്തിയത്. സാധാരണ സങ്കീർണ ഹൃദയ ശസ്ത്രക്രിയ വഴി അടയ്ക്കുന്ന ദ്വാരമാണ് നൂതന ചികിത്സാ രീതിയായ സ്‌റ്റെന്റ് ഉപയോഗിച്ച് കാത്ത് ലാബില്‍ വച്ച് അടച്ചത്. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ കോട്ടയം മെഡിക്കല്‍ കോളേജിലെ മുഴുവൻ ടീം അംഗങ്ങളേയും ആരോഗ്യമന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.
ഹൃദയത്തില്‍ ജന്മനായുള്ള പ്രശ്നമായതിനാല്‍ പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിന്റെ നേതൃത്വത്തിലാണ് കഴിഞ്ഞ ശനിയാഴ്ച ശസ്‌ത്രക്രിയ നടത്തിയത്. താക്കോല്‍ദ്വാര പ്രൊസീജിയറായതിനാല്‍ രക്തസ്രാവം ഒഴിവാക്കാനായി. അതിനാല്‍ തന്നെ രക്തം നല്‍കേണ്ടി വന്നതുമില്ല. ശസ്ത്രക്രിയ പോലെ അധികം വിശ്രമവും ആവശ്യമില്ല. തീവ്ര പരിചരണത്തിന് ശേഷം രോഗിയെ ഡിസ്ചാർജ് ചെയ്തു.
പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിലെ സീനിയർ കണ്‍സള്‍ട്ടന്റ് പീഡിയാട്രിക് കാർഡിയോളജിസ്റ്റ് ഡോ. അനില്‍ എസ്.ആർ., അസി. പ്രൊഫസർ ഡോ. ഹരിപ്രിയ ജയകുമാർ, അനസ്തീഷ്യോളജിസ്റ്റ് ഡോ. സജി കെ.എം., കാത്ത് ലാബ് ടെക്നീഷ്യൻ അനു, സന്ധ്യ, ജയിൻ, അനസ്തീഷ്യ ടെക്നീഷ്യൻ അരുണ്‍, സീനിയർ നഴ്സ് സൂസൻ എന്നിവരാണ് ഈ പ്രൊസീജിയറിന് നേതൃത്വം നല്‍കിയത്.