കോട്ടയം മെഡിക്കല്‍ കോളജില്‍ രണ്ടാം കരള്‍മാറ്റ ശസ്ത്രക്രിയയും വിജയം; ഹൈക്കോടതിയില്‍ അഭിഭാഷകനായ തലയോലപ്പറമ്പ് സ്വദേശിക്ക് കരൾ പകുത്തു നൽകിയത് സഹോദരി; കൊച്ചി അമൃത ആശുപത്രിയുമായി സഹകരിച്ചായിരുന്നു ശസ്ത്രക്രിയ
സ്വന്തം ലേഖകൻ
കോട്ടയം : കോട്ടയം മെഡിക്കല്‍ കോളജില്‍ രണ്ടാം കരള്‍മാറ്റ ശസ്ത്രക്രിയയും വിജയം. ഹൈക്കോടതിയില്‍ അഭിഭാഷകനായ തലയോലപ്പറമ്പ് ബ്രഹ്‌മമംഗലം പുതുവേലില്‍ കെ.രണദീപാണ് (43) കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായത്. രണദീപിന്റെ സഹോദരി കെ.ആര്‍.ദീപ്തി(40)യാണ് കരള്‍ പങ്കുവച്ചത്.
ഇന്നലെ രാവിലെയോടെ തുടങ്ങിയ ശസ്ത്രക്രിയ രാത്രിയോടെ പൂര്‍ത്തിയായി. മെഡിക്കല്‍ കോളജ് ഗ്യാസ്‌ട്രോ സര്‍ജറി വിഭാഗം മേധാവി ഡോ. ആര്‍.എസ്.സിന്ധുവിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രണദീപ് ലിവര്‍ സിറോസിസ് ബാധിതനായി ഏറെ നാളായി വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. ഒരു വര്‍ഷം മുന്‍പാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയത്.
രണദീപിന്റെ രക്ത ഗ്രൂപ്പ് ഒ നെഗറ്റീവ് ആയതു മൂലമാണ് ശസ്ത്രക്രിയ വൈകിയത്. രണദീപിന്റ ഭാര്യ ഷീബയുടെ ഗ്രൂപ്പ് ചേരില്ല. ഇതോടയാണ് സഹോദരി കരള്‍ നല്‍കാന്‍ മുന്നോട്ട് വന്നത്.
കൊച്ചി അമൃത ആശുപത്രിയുമായി സഹകരിച്ചായിരുന്നു ശസ്ത്രക്രിയ. അമൃത ആശുപത്രിയിലെ ഡോ. എസ്.സുധീന്ദ്രന്‍, ഡോ. ദിനേഷ് ബാലകൃഷ്ണന്‍, ഡോ. രേഖ വര്‍ഗീസ് എന്നിവര്‍ കോട്ടയം മെഡിക്കല്‍ കോളജിലെത്തി ശസ്ത്രക്രിയയില്‍ പങ്കാളികളായി.
നഴ്‌സുമാരായ സുമിത, മായ, മാത്യു, അനുമോള്‍, ആതിര, ടിന്റു, ഹസ്‌ന, ജീമോള്‍, ദിവ്യ പീറ്റര്‍, അറ്റന്‍ഡര്‍മാരായ സാബു, സുനിത, സുധ, ബീന എന്നിവരും ശസ്ത്രക്രിയയില്‍ പങ്കാളികളായി.