കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പൊലീസ് എത്തിച്ച പ്രതി വനിതാ ഡോക്‌ടറെ ബലാത്സംഗം ചെയ്യുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയ സംഭവം; നടപടിയെടുക്കാന്‍ വൈകിയെന്ന് ആരോപണം; സംഘർഷമുണ്ടാക്കിയത് പത്തനംതിട്ട സ്വദേശി
സ്വന്തം ലേഖിക
കോട്ടയം: പരിക്കേറ്റ നിലയില്‍ വഴിയില്‍ കണ്ടതിനെത്തുടര്‍ന്ന് പൊലീസ് ആശുപത്രിയിലെത്തിച്ച രോഗി ഡോക്‌ടര്‍മാരെ അസഭ്യം പറയുകയും വനിതാ ഡോക്‌ടറെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തതായി പരാതി.
കോട്ടയം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം. പത്തനംതിട്ട സീതത്തോട് പുതുപ്പറമ്പിൽ ജോയ് മകൻ ബിനു (42) ആണ് ആശുപത്രിയില്‍ സംഘര്‍ഷമുണ്ടാക്കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏറ്റുമാനൂര്‍ പൊലീസാണ് ബിനുവിനെ ആശുപത്രിയില്‍ കൊണ്ടുവന്നത്. അക്രമാസക്‌തനായ ഇയാള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്‌ടറെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു.
തുടര്‍ന്ന് ജീവനക്കാര്‍ ഇയാളെ കെട്ടിയിട്ടു. പൊലീസുകാര്‍ നില്‍ക്കെയാണ് ബിനു അസഭ്യം പറഞ്ഞതെന്ന് വനിതാ ഡോക്‌ടര്‍ പറയുന്നു. കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നും ബിനു ഭീഷണിപ്പെടുത്തിയതായി വനിതാ ഡോക്‌ടര്‍ പറഞ്ഞു.
എന്നാല്‍ ഇന്നലെ തന്നെ പൊലീസില്‍ പരാതി നല്‍കിയിട്ടും ഇന്ന് ഉച്ചയ്ക്ക് ശേഷം മാത്രമാണ് മൊഴിയെടുത്തതെന്ന് ഡോക്‌ടര്‍ ആരോപിച്ചു. അതേസമയം, അക്രമങ്ങള്‍ക്ക് ശേഷം പ്രതി എങ്ങോട്ടേയ്ക്കാണ് പോയതെന്ന് വ്യക്തമല്ല.