
കോട്ടയം: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ വിതരണം ചെയ്ത ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങള്‍ തിരിച്ചെടുക്കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്ന് വിതരണക്കാർ. നിയമവഴികള്‍ അടക്കം പരിശോധിക്കാൻ വിതരണക്കാരുടെ യോഗം തീരുമാനിച്ചു.
ഇന്നലെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് ഉപകരണങ്ങള്‍ തിരിച്ചെടുത്തിരുന്നു. കുടിശിക തീർക്കുന്നതില്‍ ഒരു തരത്തിലുമുള്ള ഉറപ്പുകളും ലഭിച്ചില്ലെന്നാണ് വിതരണക്കാര്‍ പറയുന്നത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജ്, കോട്ടയം മെഡിക്കല്‍ കോളജ്, കോഴിക്കോട് മെഡിക്കല്‍ കോളജ്, എറണാകുളം ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലാണ് പ്രതിസന്ധി ഉണ്ടായിരുന്നത്. മറ്റ് മെഡിക്കല്‍ കോളജുകളുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ഉപകരണങ്ങള്‍ തിരിച്ചെടുക്കുന്നതില്‍ കുറച്ച് സമയം വിതരണ കമ്ബനിക്കാര്‍ അനുവദിച്ചിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പക്ഷേ, കോട്ടയം മെഡിക്കല്‍ കോളജില്‍ ഈ വിതരണക്കമ്ബനിക്കാര്‍ തന്നെ നേരിട്ടെത്തി ഉപകരണങ്ങള്‍ തിരിച്ചെടുക്കുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജ് അധികൃതരുടെ ഭാഗത്ത് നിന്നുതന്നെ ഇക്കാര്യത്തില്‍ ഗുരുതരവീഴ്ച സംഭവിച്ചു എന്നതാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. കാരണം, മറ്റ് മെഡിക്കല്‍ കോളജുകളിലെ ആശുപത്രി സൂപ്രണ്ടുമാര്‍ ചര്‍ച്ച നടത്തി, കൂടുതല്‍ സമയം തേടിയപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ ഈ ശസ്ത്രക്രിയ ഉപകരണങ്ങള്‍ വിതരണക്കമ്ബനിക്കാര്‍ക്ക് കൈമാറി എന്നുള്ള ആക്ഷേപമാണ് ഉയരുന്നത്. അതിനൊപ്പം തന്നെ ഉപകരണങ്ങള്‍ കമ്ബനികള്‍ തിരിച്ചെടുക്കുകയും ആശുപത്രിയുടെ കാത്ത് ലാബിന് മുന്നില്‍ വച്ചുതന്നെ അത് വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. ഇതാണ് വിവാദമായിരിക്കുന്നത്. ആരോഗ്യമന്ത്രിക്ക് അടക്കം ഇക്കാര്യത്തില്‍ കടുത്ത അതൃപ്തിയുണ്ട്.
ഉപകരണങ്ങള്‍ വിതരണക്കമ്ബനിക്ക് കൈമാറാനുള്ള തീരുമാനം എന്തുകൊണ്ടാണ് കോട്ടയം മെഡിക്കല്‍ കോളജ് അധികൃതര്‍ എടുത്തത് എന്ന കാര്യത്തില്‍ ആരോഗ്യ വകുപ്പ് വിശദമായ പരിശോധന നടത്തും. വിഷയത്തില്‍ കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഇതുവരെ പ്രതികരിച്ചിട്ടില്ല.




