
പതിനൊന്നുകാരന്റെ ശ്വാസകോശത്തില്‍ പേനയുടെ ഭാഗം കുടുങ്ങി; ആറു ദിവസത്തിന് ശേഷം പുറത്തെടുത്ത് കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍
സ്വന്തം ലേഖിക
കോട്ടയം: പതിനൊന്നുകാരന്റെ ശ്വാസകോശത്തില്‍ കുടുങ്ങിയ പേനയുടെ പിൻഭാഗത്തെ പിരിയടപ്പ് ആറുദിവസത്തിനുശേഷം പുറത്തെടുത്തു
വായിലൂടെ പ്രത്യേക ഉപകരണമിറക്കി ശ്വാസകോശത്തില്‍നിന്ന് ഇത് വലിച്ചെടുക്കുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോതൊറാസിക് സര്‍ജൻ ഡോ. ടി.കെ. ജയകുമാറും സംഘവുമാണ് ശസ്ത്രക്രിയ കൂടാതെ പേനയുടെ ഭാഗം പുറത്തെടുത്തത്. റാന്നി സ്വദേശി അനിലിന്റെ മകന്റെ വായിലാണ് പേനയുടെ പിൻഭാഗത്തെ അടപ്പ് കുടുങ്ങിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പേനാ കഷ്ണം പുറത്തെടുത്തതോടെ ശ്വാസംമുട്ടല്‍ അടക്കമുള്ള കുട്ടിയുടെ ദുരിതത്തിന് ശമനമായി. ശനിയാഴ്ച വൈകീട്ടാണ് സംഭവം. പേന കടിച്ചുപിടിച്ച് ചുമച്ചപ്പോള്‍ ചുവട്ടിലെ അടപ്പ് വായിലേക്ക് പോകുകയായിരുന്നു. ഉടൻതന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും എക്‌സ് റേയില്‍ ഒന്നും വ്യക്തമായില്ല. വീട്ടില്‍ എത്തിയപ്പോള്‍ അസ്വസ്ഥത തോന്നി. തുടര്‍ന്ന് തിങ്കളാഴ്ച വീണ്ടും റാന്നിയിലെ ആശുപത്രിയില്‍ എത്തി എക്‌സ്-റേ എടുത്തു. പിന്നീട് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം കോട്ടയം മെഡിക്കല്‍ കോളേജിലെ കുട്ടികളുടെ ആശുപത്രിയില്‍ എത്തിച്ചു.
വിശദ പരിശോധനയില്‍ എന്തോ തടഞ്ഞുനില്‍ക്കുന്നതായി മനസ്സിലായി. ഇവിടത്തെ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോ തൊറാസിക്ക് സര്‍ജറി വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടി ഇപ്പോള്‍ കാര്‍ഡിയോ തൊറാസിക് വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.