
സ്വന്തം ലേഖകൻ
കോട്ടയം: ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്ബ് പെരുന്നാളിനോട് അനുബന്ധിച്ചുള്ള റാസയില്‍ അനുഗ്രഹം തേടി ഭക്തജനപ്രവാഹം. മൂന്നര കിലോമീറ്ററിലധികം നീളത്തില്‍ മുത്തുക്കുടകളുടെ വര്‍ണമേലാപ്പിനു കീഴില്‍ പതിനായിരങ്ങള്‍ റാസയില്‍ പങ്കെടുത്തു.
ആഘോഷവും ഭക്തിയും സമന്വയിച്ച റാസയില്‍ വര്‍ണപ്പകിട്ടിനൊപ്പം വാദ്യഘോഷങ്ങളും പൊലിമ പകര്‍ന്നു. ഇന്നലെ മധ്യാപ്രാര്ഥനയ്ക്കുശേഷം പ്രാര്‍ഥനാനിര്‍ഭരമായ അന്തരീക്ഷത്തില്‍ ദൈവമാതാവിന് സ്തുതിപ്പുകള്‍ അര്‍പ്പിക്കുന്ന പ്രാര്‍ഥനകളും കീര്‍ത്തനങ്ങളുമായി നാനാജാതി മതസ്ഥര്‍ ഏഷ്യയിലെതന്നെ ഏറ്റവും വലിയ വിശ്വാസപ്രദക്ഷിണത്തില്‍ പങ്കുചേര്‍ന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മധ്യാപ്രാര്ഥനാവേളയില് വലിയപള്ളിയുടെ തിരുമുറ്റത്തുനിന്ന് വിശ്വാസികള്‍ മുത്തുകുടകളുമായി റാസയ്ക്കായി അണിനിരന്നു. പരിശുദ്ധ കന്യകാമറിയം ഉണ്ണിയേശുവിനെ വഹിച്ച് നില്കുന്ന വശ്യതയാര്‍ന്ന ഛായാചിത്രത്തിനു പിന്നില്‍ കൊടികളും വെട്ടുക്കുടകളും അതിനുപിന്നില്‍ മുത്തുക്കുടകളും അണിനിരന്നു. രണ്ടോടെ മരക്കുരിശുകളും പൊന്‍ വെള്ളിക്കുരിശുകളും റാസയില്‍ നിരന്നു. തുടര്‍ന്നു വലിയപള്ളിയില്‍ നടന്ന പ്രത്യേക പ്രാര്‍ഥനയ്ക്കുശേഷം അംശവസ്ത്രങ്ങള്‍ ധരിച്ച വൈദീകര്‍ റാസയില്‍ പങ്കുചേര്‍ന്നു ആശീര്‍വദിച്ചു.
ആന്‍ഡ്രൂസ് ചിരവത്തറ കോര്‍ എപ്പിസ്കോപ്പ, ഫാ. തോമസ് മറ്റത്തില്‍, ഫാ. ഗീവര്‍ഗീസ് നടുമുറിയില് എന്നിവര്‍ റാസയ്ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. കല്‍ക്കുരിശ്, കണിയാംകുന്ന് കുരിശിന് തൊട്ടി എന്നിവിടങ്ങളിലെ ധൂപപ്രാര്‍ഥനയ്ക്കുശേഷം മണര്‍കാട് കവലയില്‍ റാസ എത്തി. കവലയിലും കരോട്ടെ പള്ളിയിലും നടന്ന ധൂപപ്രാര്‍ഥനയ്ക്കുശേഷം അഞ്ചുമണിയോടെയാണ് റാസ തിരികെ വലിയപള്ളിയിലെത്തിച്ചേര്‍ന്നത്.
വീഥികള്‍ക്കിരുവശവും വിശ്വാസ സമൂഹം പരിശുദ്ധ ദൈവമാതാവിന്റെ ഛായാചിത്രവും കത്തിച്ച മെഴുകുതിരികളും പിടിച്ചായിരുന്നു റാസയെ വരവേറ്റത്.
വയോജനസംഘാംഗങ്ങളും വനിതാസമാജാംഗങ്ങളും കത്തിച്ച മെഴുകുതിരിയുമായി പൊന്‍-വെള്ളി കുരിശുകള്‍ക്കിരുവശവുമായി അണിനിരന്നു. തുടര്‍ന്ന് സന്ധ്യാപ്രാര്‍ത്ഥനയും നടന്നു. പെരുനാളിനോടനുബന്ധിച്ചുള്ള പ്രസിദ്ധമായ നടതുറക്കല്‍ ഇന്നു നടക്കും. രാവിലെ 11.30നു മധ്യാ പ്രാര്‍ഥനയെത്തുടര്‍ന്നു വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായചിത്രം വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പൊതുദര്‍ശനത്തിനായി തുറക്കുന്ന ശുശ്രൂഷ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ നിര്‍വഹിക്കും.
ഉച്ചയ്ക്ക് 1.30ന് കറിനേര്‍ച്ച തയ്യാറാക്കുന്നതിലേക്കുള്ള പന്തിരുനാഴി ഘോഷയാത്രയും അഞ്ചിന് സന്ധ്യാപ്രാര്‍ത്ഥനയും, രാത്രി എട്ടിന് കരോട്ടെ പള്ളി ചുറ്റിയുള്ള പ്രദക്ഷിണവും നടക്കും. 9.30ന് ആകാശവിസ്മയം, മാര്‍ഗംകളി, പരിചമുട്ടുകളി തുടര്‍ന്ന് പുലര്‍ച്ചെ 12ന് കറിനേര്‍ച്ച വിതരണവും നടക്കും. പെരുന്നാള്‍ ദിനമായ ഏട്ടിന് ഉച്ചക്ക് രണ്ടിന് പ്രദക്ഷിണത്തോടും നേര്ച്ചവിളമ്ബോടെയും പെരുന്നാള്‍ ചടങ്ങുകള്‍ക്ക് സമാപനമാവും. 1501 പറ അരിയുടെ പാച്ചോറാണ് നേര്ച്ചക്കായി തയാറാക്കുന്നത്.