നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കിയിട്ടില്ല; ജാഗ്രത തുടരണമെന്ന് കളക്ടർ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : ലോക് ഡൗണ്‍ ഇളവുകള്‍ ഏപ്രില്‍ 21 ന് നിലവില്‍ വന്നാലും കൊറോണ പ്രതിരോധനത്തിനായുള്ള ജാഗ്രത തുടരാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു നിര്‍ദേശിച്ചു.

നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കിയിട്ടില്ല. പൊതു സ്ഥലങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും അനാവശ്യമായി പോകുന്നതും കൂട്ടം ചേരുന്നതും ആശുപത്രികളില്‍ രോഗികളെ സന്ദര്‍ശിക്കുന്നതും ഒഴിവാക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വ്യാപാര ശാലകളിലും പൊതു സ്ഥലങ്ങളിലും ബ്രേക് ദ ചെയിന്‍ കാമ്പയിന്‍റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ തുടരണം. അകലം പാലിക്കുക, മാസ്ക് ധരിക്കുക, കൈകള്‍ കഴുകുക എന്നിവയാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. പനി, ജലദോഷം, തൊണ്ടവേദന എന്നിവയുള്ളവര്‍ ഒരു കാരണവശാലും പൊതു സ്ഥലങ്ങളില്‍ പോകുകയോ പൊതു വാഹന സംവിധാനം ഉപയോഗിക്കുകയോ ചെയ്യരുത്.

പ്രായമായവരും കുട്ടികളും കഴിവതും വീടുകളില്‍തന്നെ തുടരുക. കുടുംബാംഗങ്ങള്‍ ഒന്നിച്ചു ചേര്‍ന്നുള്ള ഷോപ്പിംഗ് ഒഴിവാക്കണം. വാങ്ങേണ്ട സാധനങ്ങളുടെ പട്ടിക തയ്യാറാക്കി ഒരാള്‍ മാത്രം പോയാല്‍ മതിയാകും. ഷോപ്പിംഗിന് പോകുന്നവര്‍ അനാവശ്യമായി പൊതു സ്ഥലങ്ങളില്‍ ചുറ്റി നടക്കുന്നത് ഒഴിവാക്കണം. വാങ്ങേണ്ട സാധനങ്ങളില്‍ മാത്രം സ്പര്‍ശിക്കുക. സാധനങ്ങള്‍ എടുത്തശേഷം തിരികെ വയ്ക്കുന്നത് ഒഴിവാക്കണം.

സന്ദര്‍ശിക്കുന്ന സ്ഥലങ്ങളിലെല്ലാം കൈകള്‍ സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ച് ശുചിയാക്കാന്‍ ശ്രദ്ധിക്കുക. ലിഫ്റ്റില്‍ കയറുന്നത് കഴിവതും ഒഴിവാക്കണം. വീട്ടില്‍ തിരികയെത്തിയാല്‍ കൈകള്‍ കഴുകുകയും വസ്ത്രം മാറുകയും കുളിക്കുകയും ചെയ്ത ശേഷമേ മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്താവൂ.

സര്‍ക്കാര്‍ ഓഫീസുകള്‍, സർവ്വകലാശാല, ബാങ്കുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ അത്യാവശ്യങ്ങള്‍ക്കു മാത്രം സന്ദര്‍ശിച്ചാല്‍ മതിയാകും.
സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ ജീവനക്കാര്‍ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം.