
കോട്ടയം: കുറുപ്പന്തറ റെയിൽവേ മേൽപാലം നിർമാണ നടപടികൾ തുടങ്ങി. അതിനായി ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടങ്ങൾ പൊളിച്ചു തുടങ്ങി.
മേൽപാലത്തിന് അനുമതി ലഭിച്ച് 14 വർഷത്തിനു ശേഷമാണ് നിർമാണ നടപടികൾ ആരംഭിക്കുന്നത്. പാലത്തിന് തടസ്സവാദം ഉന്നയിച്ച് ചിലർ കോടതിയെ സമീപിച്ചിരുന്നു. ഇവരുടെ വാദം കോടതി തള്ളിയതോടെ സ്ഥലം ഏറ്റെടുപ്പു നടപടികൾ റവന്യു വകുപ്പ് വേഗത്തിലാക്കുകയായിരുന്നു.
ഏറെ തിരക്കേറിയ ആലപ്പുഴ– മധുര മിനി ഹൈവേയിൽ കുറുപ്പന്തറയിലുള്ള റെയിൽവേയുടെ ലവൽ ക്രോസിൽ മേൽപാലം നിർമിക്കുന്നത് 2012–13ൽ ജോസ് കെ.മാണി എംപിയുടെ റെയിൽവേ ബജറ്റിൽ ഉൾപ്പെടുത്തിയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2018ൽ കിഫ്ബിയിൽനിന്നു സ്ഥലം ഏറ്റെടുപ്പിനും നിർമാണത്തിനും വേണ്ടി മോൻസ് ജോസഫ് എംഎൽഎ ഇടപെട്ട് 30.56 കോടി രൂപ അനുവദിച്ചു. തുടർന്ന് പാലം നിർമാണത്തിനുള്ള നടപടികൾ ആരംഭിച്ചപ്പോഴാണ് ചിലർ കോടതിയെ സമീപിച്ചത്.
66 പേരുടെ വസ്തുക്കളും കെട്ടിടങ്ങളുമാണ് ഏറ്റെടുത്തിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ 45 പേരുടെ വസ്തുക്കളിലുള്ള കെട്ടിടങ്ങളാണ് പൊളിച്ചു നീക്കുന്നത്. കുറുപ്പന്തറ മേൽപാലത്തിന് സ്ഥലമെടുപ്പ് നടത്തുമ്പോൾ നിലവിലുള്ള 53 നിർമിതികൾ ഒഴിവാക്കേണ്ടി വരും.
2024 ഫെബ്രുവരി 26ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിർവഹിച്ച മേൽപാലങ്ങളുടെ കൂട്ടത്തിൽ കുറുപ്പന്തറ റെയിൽവേ മേൽപാലവും ഉൾപ്പെട്ടിരുന്നു.



