
കുടമാളൂർ മുത്തിയമ്മക്ക് കാഴ്ചയായി വാഴക്കുല നൽകിയേക്കാമെന്ന് ദമ്പതികൾ ; പനമ്പാലം സ്വാദേശിയായ ജോസും ഭാര്യ ആലീസും നട്ട വാഴ കുലച്ചപ്പോൾ അഞ്ചരയടി നീളം ; വിസ്മയ കാഴ്ചയൊരുക്കിയ ഭീമൻ വാഴക്കുല കാണാൻ വിവരമറിഞ്ഞ് എത്തുന്നവർ ഒട്ടേറെ പേർ
സ്വന്തം ലേഖകൻ
ഗാന്ധിനഗർ : പനമ്പാലം ആലുങ്കൽ ജോസിന്റെ പുരയിടത്തിൽ വിസ്മയ കാഴ്ചയൊരുക്കി ഭീമൻ വാഴക്കുല വീടിനോട് ചേർന്ന 30 സെന്റ് സ്ഥലത്ത് എഴുപതോളം റോബസ്റ്റാ വാഴകളാണ് റിട്ട. പൊലീസ് ഉദ്യോഗസ്ഥനായ ജോസ് നട്ടത്. കഴിഞ്ഞ വർഷത്തെ നാടൻ റോബസ്റ്റ വാഴകളുടെ വിത്താണ് ഇക്കുറിയും നട്ടു വച്ചത്.
നട്ടു വന്നപ്പോഴാണ് ഒരു വിത്ത് മിച്ചം വന്നത്. അടുക്കള വാതിലു അഭിമുഖമായി ഒരു കുഴിയെടുത്ത് ആ വിത്ത് നടുമ്പോൾ ഇതിലുണ്ടാകുന്ന കുല കുടമാളൂർ മുത്തിയമ്മക്ക് കാഴ്ചയായി സമർപ്പിക്കണമെന്ന് ജോസും ഭാര്യ ആലീസും തീരുമാനിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറ്റു വാഴകൾക്കൊപ്പമാണ് ഈ വാഴയും കുലച്ചത്. മുടങ്ങാതെ എല്ലാ വാഴയ്ക്കും വെള്ളം ഒഴിക്കുമെന്നാല്ലാതെ പ്രത്യേക വളമോ, പരിപാലനമോ ഒന്നും ചെയ്യാറില്ലെന്ന് ഇവർ പറയുന്നു. എന്നാൽ വീട്ടുകാരെ അദ്ഭുതപ്പെടുത്തി അവസാനം നട്ട വാഴയുടെ കുലയ്ക്കു ഓരോ ദിവസവും നീളം കൂടി.
അയൽവാസികളാണ് വാഴക്കുലയുടെ നീളം അൽഭുതപ്പെടുത്തുന്നുവെന്ന് പറഞ്ഞത്. അപ്പോഴാണ് ജോസും ഭാര്യയും ശ്രദ്ധിക്കുന്നത്. ഇപ്പോൾ അഞ്ചര അടിക്ക് മുകളിലാണ് നീളം. വിവരമറിഞ്ഞ് ഒട്ടേറെ പേരാണ് അദ്ഭുത വാഴക്കുല കാണാൻ ജോസിന്റെ വീട്ടിലെത്തുന്നത്.
3 മാസം കഴിഞ്ഞാൽ കുല വെട്ടാൻ കഴിയും. അന്ന് കുടമാളൂർ മുത്തിയമ്മക്ക് കാഴ്ചയായി വാഴക്കുല സമർപ്പിക്കുമെന്ന് ജോസും ഭാര്യ ആലീസും പറയുന്നു. വാഴയ്ക്ക് പുറമേ പ്ലാവ്, മാവ്, തെങ്ങ് തുടങ്ങി പല വിധത്തിലുള്ള കൃഷികളുണ്ട് ജോസിന്റെ 30 സെന്റിൽ. ചില വെറൈറ്റി ഇനങ്ങളിലുള്ള വാഴകളുടെ കുലയ്ക്ക് നീളം കാണാറുണ്ട്. പക്ഷേ ഇത്രയും നീളം ഉണ്ടാകാറില്ലെന്നും ഇതൊരു അപൂർവതയായി തോന്നുന്നുവെന്നും ആർപ്പൂക്കര കൃഷി ഓഫിസർ ശിഖ രാജു പറഞ്ഞു.