
കോട്ടയം: പാലാ മുത്തോലി സ്വദേശിയായ വിജയൻ ഒരിക്കലും മറക്കില്ല പുതുവർഷത്തിൽ ആദ്യ ശനിയാഴ്ച.
കോട്ടയത്തേക്കുള്ള യാത്രയ്ക്കിടെ ബസിൽ കുഴഞ്ഞുവീണ വിജയന് രക്ഷകരായെത്തിയത് കെഎസ്‌ആർടിസി ബസിലെ ജീവനക്കാരും യാത്രക്കാരും.
ജീവനക്കാരുടെയും യാത്രക്കാരുടെയും സമയോചിതമായ ഇടപെടലിലൂടെ ജീവിതത്തിലേക്ക് തിരിച്ചുനടക്കുകയാണ് വിജയൻ.
തൊടുപുഴ-കോട്ടയം സർവീസ് നടത്തുന്ന കെഎസ്‌ആർടിസി ബസില്‍ ആണ് സംഭവം. ബസ് ഏറ്റുമാനൂർ ടൗണിലേക്ക് എത്താറായപ്പോഴാണ് ഒരു യാത്രക്കാരനുണ്ടായ ദേഹാസ്വാസ്ഥ്യം കണ്ടക്ടറായ രൂപേഷിന്റെ ശ്രദ്ധയിൽപെടുന്നത്. യാത്രക്കാരന്റെ അവസ്ഥ സഹയാത്രികരെ അറിയിച്ച രൂപേഷ് ഡ്രൈവറോട് അടുത്തുള്ള ആശുപത്രിയിൽ എത്രയും വേഗം ബസ് എത്തിക്കാൻ നിർദേശിക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
യാത്രക്കാരന്റെ ആരോഗ്യസ്ഥിതി വഷളാകാതിരിക്കാൻ തൊടുപുഴ അൽ അസർ ഡെന്റൽ കോളേജിലെ ഡോ. ലക്ഷ്മിയും സഹായത്തിനെത്തി. സഹയാത്രികയും ഡോ. ലക്ഷ്മിയും ചേർന്ന് സിപിആർ നൽകി.
ഏറ്റുമാനൂർ ടൗണിലെ ബ്ലോക്ക് മറികടന്ന് ഡ്രൈവർ പ്രദീപ് ബസുമായി ആശുപത്രി ലക്ഷ്യമാക്കി കുതിച്ചു. നിമിഷനേരത്തിൽ വിജയനെ കാരിത്താസ് ആശുപത്രിയിലെത്തിച്ചു. പ്രാഥമിക പരിശോധനയിൽ ഹൃദയാഘാതത്തിന്റെ ചെറിയ ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് വിജയനെ ഐസിയുവിലേക്ക് മാറ്റി.
കണ്ടക്ടറായ ആർ. രൂപേഷ്, ഡ്രൈവർ കെ.ആർ. പ്രദീപ് എന്നിവർ പാലാ ഡിപ്പോയുടെ ആർപിസി 636 നമ്പർ ബസിലെ ജീവനക്കാരാണ്.



