
സ്വന്തം ലേഖകൻ
കാഞ്ഞിരപ്പള്ളി: എട്ടുപതിറ്റാണ്ടിലധികമായി മലയോര മേഖലയുടെ സാംസ്കാരികത്തുടിപ്പായ കാഞ്ഞിരപ്പള്ളി ബേബി തിയറ്റർ കാലപ്പഴക്കത്താൽ ഭാഗികമായി തകർന്നുവീണു.
മലയോര മേഖലയിലെ സിനിമ പ്രേമികളെ ആനന്ദിപ്പിച്ച തിയറ്ററിൻറെ ഒരുഭാഗം വ്യാഴാഴ്ച പുലർച്ച മൂന്നോടെയാണ് തകർന്നത്. കോവിഡിൽ പൂട്ടുവീണ തിയറ്റർ തുറന്നിരുന്നില്ല. പ്രവർത്തന രഹിതമായിരുന്നെങ്കിലും തിയറ്റർ കാഞ്ഞിരപ്പള്ളിക്കാർക്ക് മറക്കാനാകാത്തതാണ്. എട്ടുപതിറ്റാണ്ടിലധികം പഴക്കമുള്ള പഴയ ഓലപ്പുര തിയറ്റർ അക്കാലത്തെ വി.ഐ.പി കൊട്ടകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പേരിൽ ബേബിയാണെങ്കിലും കാഞ്ഞിരപ്പള്ളിക്കാരുടെ വലിയ സിനിമാ ലോകമായിരുന്നു ബേബി ടാക്കീസ്. ചലച്ചിത്ര കലയുടെ അത്ഭുതവും വിസ്മയവും കാഞ്ഞിരപ്പള്ളിക്കാരെ അഭ്രപാളികളിൽ ആദ്യം കാണിച്ച കൊട്ടക. 1950 ൽ ആരംഭിച്ച് 70 വർഷം പിന്നിട്ടപ്പോഴാണ് ലോക്ഡൗണിനൊപ്പം കൊട്ടകയ്ക്കും പൂട്ടുവീണത്. 2 വർഷമായി പ്രവർത്തിക്കാതെ കിടന്ന തിയറ്ററിന്റെ മേൽക്കൂരയുടെ ഒരു ഭാഗം കാലപ്പഴക്കത്താൽ കഴിഞ്ഞ ദിവസം ഇടിഞ്ഞുവീണു.
1950ൽ മാളിയേക്കൽ കെ.ടി. വർഗീസാണ് കാഞ്ഞിരപ്പള്ളിയിലെ ആദ്യ തിയറ്ററായ ബേബി ടാക്കീസ് ആരംഭിക്കുന്നത്. തറ, ബെഞ്ച്,കസേര എന്നിങ്ങനെയായിരുന്നു അന്നത്തെ ഇരിപ്പിടങ്ങൾ. പിന്നീട് തിയറ്റർ വാടകയ്ക്കു നൽകി. ആധുനിക സാങ്കേതിക സംവിധാനം തിയറ്ററിൽ ഒരുക്കിയെങ്കിലും ഉടമയും വാടകക്കാരനും തമ്മിൽ കേസ് ഹൈക്കോടതിയിൽ നിലനിൽക്കുന്നതിനാൽ കെട്ടിടം നവീകരിച്ചില്ല.
1960ൽ റിലീസായ ഉമ്മ, 1962ൽ റിലീസ് ചെയ്ത ഭാര്യ, വീണ്ടും ചലിക്കുന്ന ചക്രം, വിടപറയും മുൻപേ, ആവനാഴി, ചിത്രം, ഇരുപതാം നൂറ്റാണ്ട്, സിബിഐ ഡയറിക്കുറിപ്പ് തുടങ്ങിയ ചിത്രങ്ങൾ നിറഞ്ഞ സദസ്സിൽ നൂറു ദിവസം ബേബി തിയറ്ററിൽ ഓടി. വിട പറയും മുൻപേ 100 ദിവസം ഓടിയതിന്റെ ആഘോഷത്തിൽ പങ്കെടുക്കാൻ ശങ്കരാടി ഉൾപ്പെടെ താരങ്ങൾ ഇവിടെയെത്തി. തോപ്പിൽ ജോപ്പൻ എന്ന ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രമായ ജോപ്പന്റെ സ്വന്തം തിയറ്ററായും ബേബി ‘അഭിനയിച്ചു’. മമ്മൂട്ടി തിയറ്ററിലിരുന്നു സിനിമ കാണുന്ന രംഗം ഇവിടെയാണ് ചിത്രീകരിച്ചത്.
തലമുറകൾക്ക് സിനിമയുടെ ബാലപാഠവും ആസ്വാദനവും പകർന്ന ബേബി തിയറ്റർ കാഞ്ഞിരപ്പള്ളിയുടെ കലാ സാംസ്കാരിക ചരിത്രത്തിലെ നാഴികക്കല്ലാണ്. തമ്പി കണ്ണന്താനം, ബാബു ആന്റണി, സഹനടൻ പീതാംബരൻ തുടങ്ങി ചലച്ചിത്ര രംഗത്തെത്തിയവർ ഏറെയും ബേബി തിയറ്ററിലെ സിനിമാ ആസ്വാദകരായിരുന്നു.