
നിരന്തര കുറ്റവാളി അലക്സ് പാസ്കലിനെതിരെ കാപ്പാ ചുമത്തിയ നടപടി സര്‍ക്കാര്‍ ശരിവച്ചു; ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കരുതൽ തടങ്കലിലാക്കിയത് അതിരമ്പുഴ സ്വദേശിയെ
സ്വന്തം ലേഖിക
കോട്ടയം: നിരന്തര കുറ്റവാളിയെ കാപ്പാ ചുമത്തിയ നടപടി സര്‍ക്കാര്‍ ശരിവച്ചുകൊണ്ട് ഉത്തരവായി.
കോട്ടയം അതിരമ്പുഴ പടിഞ്ഞാറ്റിൻഭാഗം കരയിൽ ഓണംതുരുത്ത് ഭാഗത്ത് മേടയില്‍ വീട്ടിൽ പാസ്കല്‍ മകൻ അലക്സ് പാസ്കല്‍ (21) നെയാണ് കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിൽ അടച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിയായ അലക്സ് പാസ്കല്‍ ഇതിനെതിരെ കാപ്പാ ഉപദേശക സമിതിയിൽ അപ്പീലിന് പോവുകയായിരുന്നു. എന്നാൽ പ്രതിയുടെ അപ്പീൽ തള്ളിക്കൊണ്ട് കാപ്പാ ചുമത്തിയ പോലീസിന്റെ നടപടി ശരി വയ്ക്കുകയാണ് ഉണ്ടായത്.
ഇയാൾ കഴിഞ്ഞ കുറെ വർഷങ്ങളായി കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ, മേലുകാവ് , അതിരമ്പുഴ, തൃശ്ശൂർ ജില്ലയിലെ ചേർപ്പ് തുടങ്ങിയ സ്ഥലങ്ങളില്‍ സംഘം ചേരുക, ആക്രമിച്ച് പരിക്കേല്‍പ്പിക്കുക, ഭീഷണിപ്പെടുത്തുക, പിടിച്ചുപറിക്കുക, അസഭ്യം വിളിക്കുക, നരഹത്യാ ശ്രമം നടത്തുക, കഞ്ചാവ് കടത്തുക, സർക്കാർ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണത്തെ തടസ്സപ്പെടുത്തുക, തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
ഇതിനെ തുടർന്നാണ് ഇയാൾക്കെതിരെ കാപ്പാ നിയമ നടപടി സ്വീകരിക്കണമെന്ന് പോലീസ് റിപ്പോർട്ട് നല്‍കിയിരുന്നത്.