
വിഷം വിളമ്പിയ കോട്ടയം സംക്രാന്തിയിലെ മലപ്പുറം കുഴിമന്തിയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് ഇപ്പോഴും ചികിത്സയിൽ കഴിയുന്നത് പതിനെട്ട് പേർ; സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മൂന്ന് പേരുടെ നില ഗുരുതരം; ഭക്ഷ്യവിഷബാധയേറ്റ് മെഡിക്കൽ കോളജിലെ നേഴ്സ് ഇന്നലെ മരിച്ചതിന് പിന്നാലെ കുഴിമന്തി ഹോട്ടലിനെതിരെ ആരോപണവുമായി ബന്ധുക്കളും നാട്ടുകാരും; കഴിഞ്ഞ മാസം ഭക്ഷ്യവിഷബാധ ഉണ്ടായ ഹോട്ടൽ പൂട്ടുകയും രണ്ടാം ദിനം തുറക്കുകയും ചെയ്തതിന് പിന്നിൽ വൻ ഒത്തുകളി; നഗരസഭാ ഹെൽത്ത് വിഭാഗവും കൗൺസിലറും ഹോട്ടൽ തുറപ്പിക്കാനായി ഒത്തുകളിച്ചതായി വിവരം
സ്വന്തം ലേഖകൻ
കോട്ടയം: മല്ലപ്പള്ളി കീഴ്‌വായ്‌പൂരില്‍ മാമോദീസാ ചടങ്ങില്‍ പങ്കെടുത്ത നൂറിലേറെപ്പേര്‍ക്കു ഭക്ഷ്യവിഷബാധയേല്‍ക്കുകയും ഒരാള്‍ ഗുരുതരാവസ്‌ഥയിലാകുകയും ചെയ്‌തതിന്റെ ചൂടാറും മുൻപാണ് കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ യുവതി ഇന്നലെ മരണമടഞ്ഞത്.
കോട്ടയം മെഡിക്കല്‍ കോളജ് അസ്‌ഥി രോഗവിഭാഗം തീവ്രപരിചരണ വിഭാഗത്തിലെ നഴ്‌സിങ് ഓഫീസര്‍ രശ്‌മി രാജാ(32)ണു മരിച്ചത്.
മെഡിക്കല്‍ കോളജ് നഴ്‌സിങ്
ഹോസ്‌റ്റലില്‍ താമസിക്കുന്ന ഇവര്‍ 29 നു കോട്ടയം സംക്രാന്തിയിലുള്ള മലപ്പുറം കുഴിമന്തി (പാര്‍ക്ക്) ഹോട്ടലില്‍നിന്ന് ഓര്‍ഡര്‍ ചെയ്‌തു വരുത്തിയ ‘അല്‍ഫാം’ കഴിച്ചിരുന്നതായി സഹപ്രവര്‍ത്തകര്‍ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാത്രിയില്‍ ഛര്‍ദ്ദിയും, ശ്വാസതടസവും , വയറിളക്കവുമുണ്ടായതിനെത്തുടര്‍ന്നു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രോഗവസ്‌ഥ ഗുരുതരമാവുകയും വൃക്കയിലും കരളിലും അണുബാധയുണ്ടാവുകയും ചെയ്‌തതോടെ വെന്റിലേറ്ററിലേക്കു മാറ്റി. ഇന്നലെ ഡയാലിസിസ് നടത്തിയെങ്കിലും രാത്രി ഏഴിനു മരിച്ചു.
അതേദിവസം, ഈ ഹോട്ടലില്‍നിന്നു ഭക്ഷണം കഴിച്ച ഇരുപതിലേറെപ്പേര്‍ക്കും ഭക്ഷ്യവിഷബാധയേറ്റിരുന്നു. അവശനിലയിലായ ഒരു കുട്ടി ഇപ്പോഴും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന മൂന്ന് പേരുടെ നില ഗുരുതരമാണ്.
പത്തനംതിട്ടയിലെയും കോട്ടയത്തെയും ഭക്ഷ്യവിഷബാധകള്‍ സംസ്‌ഥാനത്തുടനീളം ദിവസംതോറും നടക്കുന്ന നൂറുകണക്കിനു ഭക്ഷ്യവിഷബാധകളില്‍ രണ്ടെണ്ണം മാത്രമാണ്. ദിവസവും നിരവധി പേര്‍ക്കാണ് സംസ്‌ഥാനത്തുടനീളമുള്ള പല ഭക്ഷണശാലകളില്‍നിന്നും മോശം ശാരീരിക, മാനസിക അനുഭവങ്ങളുണ്ടാകുന്നത്.
പക്ഷേ, അവയൊക്കെ ഒറ്റപ്പെട്ട അനുഭവങ്ങളാകുന്നതിനാലും ഗുരുതരമോ മരണകാരണമോ ആകാത്തതിനാലും സമൂഹത്തിന്റെ ശ്രദ്ധയിലേക്കു വരുന്നില്ലെന്നുമാത്രം.
പരാതികളും പ്രശ്‌നങ്ങളുമുണ്ടാകുമ്പോള്‍ പൊതുജനാരോഗ്യ സംരക്ഷകരാകേണ്ടവര്‍ക്കു വേണ്ടതു നല്‍കിയാല്‍ നിയമനടപടികളെ മറികടക്കാമെന്നു വിഷംവിളമ്പുന്നവര്‍ക്കു വ്യക്‌തമായറിയാം.
കോട്ടയം സംക്രാന്തിയില്‍ യുവതിയുടെ മരണത്തിനിടയാക്കി വിഷംവിളമ്പിയ ഹോട്ടലില്‍നിന്ന് ഏതാനും ദിവസങ്ങള്‍ക്കുമുൻപാണ് നിരവധി പേര്‍ക്കു ഭക്ഷ്യവിഷബാധയേറ്റത്. അതേത്തുടര്‍ന്ന് ഭക്ഷ്യസുരക്ഷാവിഭാഗം ഈ ഹോട്ടല്‍ പൂട്ടിച്ചിരുന്നെങ്കിലും രണ്ടാം ദിനം മുതൽ തുറന്നു പ്രവര്‍ത്തനമാരംഭിച്ചു. ഇതിന് പിന്നിൽ നഗരസഭ ആരോഗ്യവിഭാഗത്തിലെ ഉദ്യോഗസ്ഥനും സംക്രാന്തി വാർഡിന് പുറത്തുളള ഒരു കൗൺസിലർക്കും പങ്കുള്ളതായാണ് ലഭിക്കുന്ന സൂചന. ഈ അനാസ്‌ഥയ്‌ക്കും മനഃപൂര്‍വമുള്ള വീഴ്‌ചയ്‌ക്കും പൊതുജനം നല്‍കിയ വിലയാണ് മുപ്പത്തിമൂന്നുകാരിയായ രശ്‌മിയുടെ ജീവന്‍.
രശ്മിയുടെ മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തിരുവനന്തപുരം പ്ലാമുട്ടുകട തോട്ടത്ത്‌വിളാകത്ത് വിനോദ് കുമാറിന്റെ ഭാര്യയാണു രശ്‌മി രാജ്. കോട്ടയം തിരുവാര്‍പ്പ് പാലത്തറ രാജു-അംബിക ദമ്പതികളുടെ മകളാണ്. സഹോദരന്‍ വിഷ്‌ണു രാജ്