play-sharp-fill
കോട്ടയത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു: വളർത്തു പക്ഷികളെ കൊന്നൊടുക്കാൻ മൃഗസംരക്ഷണ വകുപ്പ്

കോട്ടയത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു: വളർത്തു പക്ഷികളെ കൊന്നൊടുക്കാൻ മൃഗസംരക്ഷണ വകുപ്പ്

 

കോട്ടയം: പായിപ്പാട് പഞ്ചായത്തിലെ ഒന്നാം വാർഡിൽ എട്ട്യാകരി പാടശേഖരത്തിൽ വളർത്തിയിരുന്ന താറാവുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ കളക്‌ടർ വി. വിഘ്‌നേശ്വരി അറിയിച്ചു. പുത്തൻപുരയിൽ ഔസേപ്പ് മാത്യുവിന്റെ വളർത്തിയ താറാവുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം താറാവുകൾ കൂട്ടത്തോടെ ചത്തതിനെത്തുടർന്ന് ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസ് ലാബിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് എച്ച്5 എൻ1 സ്ഥിരീകരിച്ചത്.

 

18,000 താറാവുകളെയാണ് വളർത്തിയിരുന്നത്. അഞ്ചരമാസം പ്രായമുള്ളവയാണ്. പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലത്തിന് ഒരു കിലോമീറ്റർ ചുറ്റളവ് പക്ഷിപ്പനി ബാധിത മേഖലയായി പ്രഖ്യാപിച്ചു. രോഗം കണ്ടെത്തിയ പ്രദേശത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ വളർത്തു പക്ഷികളെയും മൃഗസംരക്ഷണ വകുപ്പിന്‍റെ മേൽനോട്ടത്തിൽ ദയാവധം ചെയ്‌തു ശാസ്ത്രീയമായി സംസ്കരിക്കും. ഇവിടെ അണുനശീകരണം നടത്താനുള്ള നടപടിയും സ്വീകരിക്കും.


 

പായിപ്പാട് പഞ്ചായത്തിലെ ഒന്നാം വാർഡിലെ പക്ഷികളുടെയും അവയുടെ ഉൽപ്പന്നങ്ങളുടെയും വിപണനവും മറ്റും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൂർണമായി നിരോധിച്ചു. ഒരു കിലോമീറ്റർ മുതൽ 10 കിലോമീറ്റർ വരെയുള്ള ചുറ്റളവ് നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്. നിരീക്ഷണ മേഖലയിൽ ഉൾപ്പെടുന്ന പായിപ്പാട് പഞ്ചായത്തിലെ മറ്റുവാർഡുകളിലും ചങ്ങനാശേരി നഗരസഭയിലും വാഴപ്പള്ളി, തൃക്കൊടിത്താനം, കുറിച്ചി ഗ്രാമപഞ്ചായത്തുകളിലും വ്യാഴാഴ്ച മുതൽ ജൂൺ രണ്ടു വരെ നാലു ദിവസത്തേക്ക് പക്ഷികളുടെയും അവയുടെ ഉൽപ്പന്നങ്ങളുടെയും വിപണനവും കടത്തലും നിരോധിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് കളക്ടറേറ്റിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് അടിയന്തര നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു.