ഷാൻ ബാബുവിനെ കൊന്നത് കഞ്ചാവ് മാഫിയകളുടെ കുടിപ്പക; മരിച്ചവനും കൊന്നവനും നഗരത്തിലെ കഞ്ചാവ് കച്ചവടക്കാർ; കോട്ടയം നഗരത്തിൽ കഞ്ചാവ് എത്തിക്കുന്നവരിൽ പ്രധാനി മുൻ നഗരസഭാ വനിതാ കൗൺസിലറുടെ മകൻ
സ്വന്തം ലേഖകൻ
കോട്ടയം: ഷാൻ ബാബുവിനെ കൊന്നതിന് പിന്നിൽ കഞ്ചാവ് മാഫിയകളുടെ കുടിപ്പക. മരിച്ചവനും കൊന്നവനും നഗരത്തിലെ കഞ്ചാവ് കച്ചവടക്കാർ. കഴിഞ്ഞ വർഷം ഷാൻ ബാബു ഇരുപത്തിയൊൻപതര കിലോ കഞ്ചാവുമായി പാലക്കാട് പൊലീസിന്റെ പിടിയിലായിരുന്നു. പാലക്കാട് ജില്ലയിൽ തന്നെ കഞ്ചാവ് കടത്തിയതിന് ഷാൻ ബാബുവിന്റെ പേരിൽ നിരവധി കേസുകൾ ഉണ്ട്.
കോട്ടയം നഗരത്തിൽ കഞ്ചാവ് എത്തിക്കുന്നവരിൽ പ്രധാനി മുൻ നഗരസഭാ വനിതാ കൗൺസിലറുടെ പത്തൊൻപതുകാരനായ മകൻ സൂര്യനാണ് .ഇയാളെത്തപ്പിയാണ് ജോമോൻ, ഷാൻ ബാബുവിന്റെ അടുത്തെത്തിയത്. ഇരുവരും തമ്മിലുള്ള കഞ്ചാവ് വിൽപ്പനയുടെ തർക്കം തീർക്കാനായിട്ടായിരുന്നു ഇതെന്ന് സുചനയുണ്ട്.
ഇതിന്റെ തുടർച്ചയായി സൂര്യൻ എവിടെയെന്ന് അറിയാൻ വേണ്ടിയാണ് സൂര്യന്റെ അടുത്ത സുഹൃത്ത് കൂടിയായ ഷാനിനെ ജോമോൻ തട്ടിക്കൊണ്ടു പോയി മർദിച്ചത്. പത്തൊൻപത് വയസേയുള്ളുവെങ്കിലും മുൻ കൗൺസിലറുടെ മകൻ വർഷങ്ങളായി കഞ്ചാവ് ബിസിനസ് നടത്തുന്ന യുവാവാണ്. രണ്ട് വർഷമായി നഗരത്തിൽ കഞ്ചാവ് എത്തിക്കുന്നതിലും, വിതരണം ചെയ്യുന്നതിലേയും പ്രധാനി ഈ യുവാവാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കളക്ടറേറ്റിന് സമീപം കീഴ്ക്കുന്ന് ഉറുമ്പയത്ത് ഷാൻ ബാബു (19 ) നെയാണ് , ഗുണ്ടാ സംഘത്തലവൻ മുള്ളങ്കുഴി കോതമനയിൽ ജോമോൻ കെ.ജോസ് (കെ.ഡി ജോമോൻ – 40 ) കമ്പിവടിക്കും പട്ടികയ്ക്കും അടിച്ച് കൊലപ്പെടുത്തിയത്. കോട്ടയം ജില്ലാ ജയിലിൽ മുൻപ് തടവുപുള്ളികൾക്ക് കഞ്ചാവ് വിതരണം ചെയ്തിരുന്നത് ജോമോന്റെ നേതൃത്വത്തിലായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കുമ്പോഴും മറ്റുമായിരുന്നു കഞ്ചാവ് വിതരണം. കോടതിയിലെത്തുന്ന പ്രതികൾ ടോയ്ലറ്റിൽ പോവുകയും അകത്ത് കാത്ത് നില്ക്കുന്ന കഞ്ചാവ് വിതരണക്കാരൻ മയക്കുമരുന്ന് പൊതി പ്രതികൾക്ക് നല്കുകയുമായിരുന്നു പതിവ്.
ജോമോന് എതിരായി ജില്ലയിൽ കഞ്ചാവിന്റെ വിതരണരംഗത്ത് സൂര്യൻ കളം പിടിക്കുകയായിരുന്നു. ഇതാണ് ജോമോന് സൂര്യനോട് വൈരാഗ്യം തോന്നാൻ കാരണം. തനിക്കെതിരായി വളരുന്ന കഞ്ചാവ് കച്ചവടക്കാരനെ അവസാനിപ്പിക്കാൻ സൂര്യനെ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്താനുള്ള നീക്കമാണ് ജോമോൻ നടത്തിയത്.
കോട്ടയം കഞ്ഞിക്കുഴി, ദീപ്തി നഗർ, ജില്ലാ ആശുപത്രിക്ക് സമീപം, റെയിൽവേ സ്റ്റേഷന് സമീപം, നാഗമ്പടം മൈതാനം, തിരുനക്കര, വയസ്കരക്കുന്ന്, കെ.എസ്.ആർ.ടി.സി, മാർക്കറ്റ്, മുട്ടമ്പലം ശ്മശാനത്തിന് സമീപം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വൻ തോതിൽ കഞ്ചാവ് ഒഴുകുകയാണ്.
മുട്ടമ്പലം ശ്മശാനത്തിന് സമീപത്തെ നിരവധി യുവാക്കൾ കഞ്ചാവ് കച്ചവടക്കാരാണ്. ജില്ലാ ആശുപത്രിക്ക് മുൻപിലെ ഓട്ടോക്കാരനാണ് കഞ്ചാവ് കടത്തുന്നവരുടെ സ്ഥിരം ഓട്ടം ലഭിക്കുന്നത്. നിരവധി കഞ്ചാവ് കച്ചവടക്കാരുമായി ഈ ഓട്ടോക്കാരന് ബന്ധമുണ്ട്.