
“ഒരു തവണയെങ്കിലും ഷൈനിയും മക്കളും ഞങ്ങളെ വന്നു കണ്ടിരുന്നെങ്കിൽ എന്ന് വെറുതെ ആഗ്രഹിച്ചു പോയി, ഇൻക്വസ്‌റ്റ് ടേബിളിൽ പെറുക്കി വെച്ച് യാന്ത്രികമായി ആ ജോലി ചെയ്‌തു, ഇന്നലെ വീണ്ടും ഒരു അമ്മയും 2കുട്ടികളും, ചെറിയ മകളുടെ ചേതനയറ്റ കുഞ്ഞു മുഖം മനസ്സിൽ നിന്നും പോകുന്നില്ല, രാത്രി ഒന്ന് കണ്ണടയ്ക്കാൻ പോലുമായില്ല”; അമ്മയുടേയും മക്കളുടെയും മരണത്തിൽ വേദനയോടെ കുറിപ്പുമായി ഏറ്റുമാനൂർ പൊലീസ് സ്‌റ്റേഷനിലെ എസ്എച്ച്ഒ അൻസൽ അബ്‌ദുൽ
ഏറ്റുമാനൂർ: ഭർതൃപീഡനത്തെ തുടർന്ന് രണ്ടുമാസം മുമ്പ് ട്രെയിനിനുമുന്നിൽ ചാടി ആത്മഹത്യ ചെയ്ത ഷൈനിയുടെയും മക്കളുടെയും ജീവിതം തിരിച്ചുപിടിക്കാനാകാതെ പോയതിന്റെ വേദനയിൽ ഏറ്റുമാനൂർ പൊലീസ് സ്‌റ്റേഷനിലെ സ്‌റ്റേഷൻ ഹൗസ് ഓഫീസർ അൻസൽ അബ്‌ദുൽ.
ഷൈനിയും മക്കളും ഒന്നു ഞങ്ങളെ കണ്ടിരുന്നെങ്കിൽ എന്നാണ് അദ്ദേഹം ഫെയ്‌സ് ബുക്കിൽ പങ്കിട്ട കുറിപ്പിൽ വ്യക്തമാക്കുന്നത്. വർധിച്ചുവരുന്ന കുടുംബ പ്രശ്‌നങ്ങളും പരാതികളും, ആത്മഹത്യയിലെത്തിച്ചേരുമായിരുന്ന പല സംഭവങ്ങൾക്കും പരിഹാരമുണ്ടാക്കിയ അനുഭവം പറഞ്ഞാണ് അദ്ദേഹത്തിന്റെ പോസ്‌റ്റ്.
ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:-
Whatsapp Group 1 | Whatsapp Group 2 |Telegram Group

“ഏറ്റുമാനൂർ പോലീസ് സ്‌റ്റേഷനിൽ 2025, ജനുവരി 1 മുതൽ മാർച്ച് 30 വരെ 700 പരാതികൾ ലഭിച്ചു. (കോട്ടയം ജില്ലയിൽ തന്നെ കൂടുതൽ, അതിൽ 500നടുത്ത് കുടുംബ പ്രശ്നങ്ങൾ). ഇതിൽ ഒരു പത്തു ശതമാനം അടുത്ത് പ്രശ്‌നങ്ങൾക്ക് പരിഹാരം ഉണ്ടായില്ലെങ്കിൽ ആത്മഹത്യ അല്ലാതെ വേറെ വഴി ഇല്ല എന്ന് പറഞ്ഞു വിലപിക്കുന്നവർ.
ഇത്തരത്തിൽ മദ്യപിച്ചു കുടുംബങ്ങളിൽ പ്രശ്നം ഉണ്ടാക്കുന്ന ആളുകൾ കുടുംബങ്ങളിൽ പോയി വീണ്ടും പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ സ്‌റ്റേഷനിൽ വന്നു രാത്രി 8മണിക്ക് ശേഷം ഒപ്പിടൽ. ദിവസവും 100 ആളുകൾ അടുത്ത് വിവിധ ദിവസങ്ങളിൽ ഒപ്പിടുന്ന ഒരു സ്‌റ്റേഷൻ ആണ് ഏറ്റുമാനൂർ. ഒപ്പിടാൻ വന്നില്ല എങ്കിൽ വളരെ കൃത്യമായി അവരെ വിളിച്ചു ചോദിക്കും എന്താണ് വരാത്തത് എന്ന്.
ഒപ്പിടൽ നിർത്തണം എങ്കിൽ ഭാര്യ പറയണം ചേട്ടൻ ഇപ്പോൾ കുഴപ്പം ഇല്ലയെന്നും, ഒപ്പിടിൽ നിർത്തിക്കോ എന്നും. ഇതു പോലെ വളരെ കൃത്യമായിട്ടു മേൽനോട്ടവും ആത്മാർത്ഥമായ സേവനവും നടത്തിയാണ് ഏറ്റുമാനൂർ പോലീസ് നൂറുകണക്കിന് ആത്മഹത്യകൾ തടഞ്ഞു കൊണ്ടിരിക്കുന്നത്-‘
‘എന്നാൽ കഴിഞ്ഞ മാസം ട്രെയിനിനു മുൻപിൽ ചാടി ജീവനൊടുക്കിയ ഏറ്റുമാനൂർ സ്വദേശി ഷൈനി ഒന്നു വന്നുകണ്ടിരുന്നെങ്കിൽ ആ അത്യാപത്തുകളൊന്നും സംഭവിക്കില്ലായിരുന്നു. മെഡിക്കൽ കോളേജ് ഇൻക്വസ്‌റ്റ് ടേബിളിൽ പെറുക്കി വെച്ച് ഇൻക്വസ്‌റ്റ് നടത്തുമ്പോൾ എൻ്റെ സിദ്രുവിന്റെയും അയനയുടേയും മുഖങ്ങൾ മനസിൽ മാറിമാറി വന്നു.
ഒരു തവണ എങ്കിലും സ്‌റ്റേഷനിൽ ഷൈനിയും മക്കളും വന്നു ഞങ്ങളെ കണ്ടിരുന്നെങ്കിൽ എന്ന് വെറുതെ ആഗ്രഹിച്ചു പോയ നിമിഷം, യാന്ത്രികമായി ആ ജോലി ചെയ്‌തു, ഇന്നലെ വീണ്ടും സമാന സംഭവം. ഒരു അമ്മയും 2കുട്ടികളും കാരിത്താസ് ഹോസ്‌പിറ്റലിൽ, ആ ചെറിയ മകളുടെ ചേതനയറ്റ കുഞ്ഞു മുഖം മനസ്സിൽ നിന്നും പോകുന്നില്ല, ഇന്നലെ രാത്രി ഒന്ന് കണ്ണടയ്ക്കാൻ പോലുമായില്ല“.
ജീവിതത്തിൽ പ്രശ്‌നങ്ങൾ ഇല്ലാത്തവർ ആരുമില്ല, ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്ന് ആവർത്തിച്ചുബോധ്യപ്പെടുത്തുക കൂടിയാണ് ഏറ്റുമാനൂർ പൊലീസ്. പ്രശ്‌നങ്ങൾ കേൾക്കാൻ തയ്യാറായി ഇരിക്കുന്നവർക്ക് മുൻപിൽ തുറന്നുപറയുക, പരിഹാരമുണ്ടാകും എത്രയും വേഗത്തിൽ.