
സ്വന്തം ലേഖകൻ
കോട്ടയം: ശമ്പളവും കാറും മറ്റ് അനുകൂല്യങ്ങളുമായി ഒന്നര ലക്ഷം രൂപ മാസം കിട്ടിയിട്ടും തീരാത്ത കൈക്കൂലി ആര്‍ത്തി.തിങ്കളാഴ്ച സ്വകാര്യ എയ്ഡഡ് സ്‌കൂളിലെ ലിഫ്റ്റിന്‍റെ സുരക്ഷാ പരിശോധനയുടെ പേരില്‍ ഏഴായിരം രൂപ കൈക്കൂലി വാങ്ങവേ വിജിലന്‍സ് പിടിയിലായ കോട്ടയം ഇലക്‌ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിലെ ഡെപ്യൂട്ടി ഇലക്‌ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ എസ്.എല്‍. സുമേഷിന് മാസം അഞ്ചു ലക്ഷത്തോളം രൂപ കൈക്കൂലി ലഭിച്ചിരുന്നതായാണു പ്രാഥമിക സൂചന.
സ്‌കൂള്‍ കെട്ടിടവും ലിഫ്റ്റും സുരക്ഷിതമാണെന്ന് അറിയാമായിട്ടും സുരക്ഷാ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള പടി ഇയാള്‍ക്ക് പതിനായിരം രൂപയായിരുന്നു. സ്‌കൂള്‍ അധികാരികളോട് ചോദിക്കാതെ പണം നല്‍കാന്‍ സാധിക്കില്ലെന്ന് മാനേജര്‍ മറുപടി നല്‍കിയപ്പോള്‍ മാനേജ്മെന്‍റിനെ അറിയിച്ചശേഷം ഫോണില്‍ വിവരമറിയിക്കാന്‍ നിര്‍ദേശിച്ച് ഇയാള്‍ മടങ്ങുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പാലാ ഭാഗത്തുള്ള പോളിടെക്നിക്കല്‍ പരിശോധനയ്ക്കായി വരുമ്പോള്‍ 7,000 രൂപ കൈക്കൂലി നല്‍കണമെന്ന് ഇയാള്‍ സ്‌കൂള്‍ മാനേജരെ അറിയിച്ചതോടെയാണു പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിച്ചത്. വകുപ്പുതല ബോര്‍ഡുള്ള കാറിലെത്തിയാണ് സുമേഷ് പണം കൈപ്പറ്റിയത്. കൈക്കൂലി ഇനത്തില്‍ ഇയാള്‍ക്ക് കോടികളുടെ നിക്ഷേപമുള്ളതായി സംശയിക്കുന്നു.
കെട്ടിട സുരക്ഷാ പരിശോധന വിവിധ വകുപ്പുകളിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ പകല്‍ക്കൊള്ളയാണ്. വനിതാ ഉദ്യോഗസ്ഥര്‍ വരെ പരിശോധനയ്‌ക്കെത്തി അവകാശം പോലെ പതിനായിരങ്ങള്‍ പടിവാങ്ങുന്നു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഫ്ലാറ്റുകള്‍, വ്യാപാര സമുച്ചയങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തുന്ന രണ്ട് വനിതാ ഉദ്യോഗസ്ഥരുടെ പടി കാല്‍ ലക്ഷം രൂപ വീതമാണെന്നു പരാതി ഉയര്‍ന്നിരുന്നു. ഇലക്‌ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റർ അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റ് കൂടിയാണ് വിജിലൻസ് പിടിയിലായ സുമേഷ്. പിടിയിലായ സുമേഷിനെ വിജിലൻസ് കോടതി റിമാൻഡ് ചെയ്തു.
വിജിലൻസ് എസ് പി വി.ജി വിനോദ് കുമാറിന്റെ നിർദ്ദേശപ്രകാരം ഡിവൈഎസ്പി വി.ആർ രവികുമാർ, സി ഐമാരായ മഹേഷ് പിള്ള,സുനുമോൻ, രമേശ് ജി, എസ് ഐ മാരായ സ്റ്റാൻലി തോമസ്, ജയ്മോൻ വി.എം , പ്രദീപ് കുമാർ പി .എൻ , എ എസ് ഐ രാജേഷ് എം ജി , രാജീവ്, എസ് സി പി ഒ രാജേഷ് ടി പി , സുരേഷ് എം ആർ , മനോജ് കുമാർ വി.എസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.