
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലാ ആശുപത്രിയിൽ ടി ബി രോഗികൾക്ക് കഫം പരിശോധനയ്ക്ക് കൊടുക്കുന്ന ലാബിലേക്ക് പോകുന്ന വഴിയിൽ ഉപയോഗശൂന്യമായ വാഹനങ്ങൾ പാർക്ക് ചെയ്ത് അധികൃതർ. വർഷങ്ങൾ പഴക്കമുള്ള ഏകദേശം 5 സ്കൂട്ടറുകളും ഒരു ജീപ്പും അനധികൃതമായി പാർക്ക് ചെയ്ത് പൊതുജനങ്ങളെ ദുരിതത്തിലാക്കുന്ന കാഴ്ചയാണ് ജില്ലാ ആശുപത്രിയിൽ കാണുന്നത്.
ടി ബി വാർഡിനോട് ചേർന്ന് കഫം പരിശോധനയ്ക്ക് കൊടുക്കുന്ന ലാബിലേക്കും, ഫാർമസിയിലേക്കും ഉള്ള വഴിയിൽ വർഷങ്ങൽ പഴക്കമുള്ള വാഹനങ്ങൾ പാർക്ക് ചെയ്ത് രോഗികൾക്ക് കടന്നുപോകാനുള്ള വഴി സഞ്ചാരയോഗ്യമല്ലാതാക്കിയിരിക്കുകയാണ്. ഒരാൾക്ക് കഷ്ടിച്ച് നടന്നുപോകാൻ മാത്രം കഴിയുന്ന രീതിയിലാണ് ഇപ്പോൾ ഇവിടം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ അവിടെയും ആപ്പ് വെച്ച് അധികൃതർ. ഉദ്യോഗസ്ഥരുടെ റൂമിലെ എസിയുടെ കണ്ടൻസർ ഫിറ്റ് ചെയ്തിരിക്കുന്നത് ഈ നടപ്പാതയിലും. നടന്നുപോകുന്ന രോഗികളുടെ തലയിൽ കണ്ടൻസർ ഇടിക്കുകയും പരിക്കുകകൾ പറ്റുന്നതും നിത്യസംഭവമാണ്. പിന്നീട് തലയിടിച്ചാൽ അപകടം ഒഴിവാക്കുന്നതിനായി എസിയുടെ ഫിറ്റിംഗ്സിൽ തുണി ചുറ്റി വെച്ച അധികൃതരുടെ അതിബുദ്ധിയും ഇവിടെ കാണാം.
ഉദ്യോഗസ്ഥന്മാർക്കിരിക്കാനും, അവരുടെ വാഹനം പാർക്ക് ചെയ്യാനും ജനങ്ങളുടെ നികുതിപ്പണംകൊണ്ട് നിർമ്മിച്ച കെട്ടിടം ഉണ്ടെന്നിരിക്കെയാണ് ഇത്തരത്തിലൊരു പ്രവർത്തി. മാത്രമല്ല ഉപയോഗശൂന്യമായ വാഹനങ്ങൾ പാർക്ക് ചെയ്യാനും ആശുപത്രി പരിസരത്ത് പ്രത്യേക കെട്ടിടം നിർമ്മിച്ചു നല്കിയിട്ടുണ്ട്. എന്നിട്ടും ഇത്തരത്തിലുള്ള അവസ്ഥ ആശുപത്രിയുടേയും അധികൃതരുടേയും അനാസ്ഥ കാണിക്കാൻവേണ്ടി മാത്രമെന്ന് ചുരുക്കം.