ബന്ധുവീട്ടിൽ വിവാഹത്തിൽ പങ്കെടുക്കാൻ എത്തി ;സമീപത്തെ പുഴയിൽ കൈ കഴുകുന്നതിനിടെ കാൽ വഴുതി വീണ ഫിര്‍ദൗസനെ രക്ഷിക്കാൻ അമലും എടുത്തു ചാടിയതോടെ ഒഴുക്കിൽപെട്ടു; കളിചിരികൾ നിറഞ്ഞ വീട് കണ്ണീരിലായ്; ഇരുവരെയും അവസാനമായി കാണാനെത്തിയത് നൂറുകണക്കിനാളുകൾ;ഞെട്ടൽ മാറാതെ ബന്ധുക്കളും, സുഹൃത്തുക്കളും

Spread the love

കോട്ടയം: മലങ്കര ജലാശയത്തില്‍ മുങ്ങിമരിച്ച ഫിര്‍ദൗസിനും അമല്‍ ഷാബുവിനും പാറപ്പാടത്തെ വീട്ടുമുറ്റത്ത് ഒറ്റപ്പന്തലില്‍ തന്നെ നാട്‌ കണ്ണീരോടെ യാത്രയയപ്പ് നല്‍കി. സഹപാഠികളും സുഹൃത്തുക്കളും നാട്ടുകാരുമടക്കം നിരവധിപ്പേര്‍ അവസാനമായി അവരെ കാണാനെത്തി.

കോട്ടയം ഈസ്റ്റ് സ്റ്റേഷന്‍ എസ്ഐ വേളൂര്‍ പാറപ്പാടം ജാസ്മിന്‍ മന്‍സിലില്‍ റിജുമോന്റെയും സീനയുടെയും മകന്‍ ഫിര്‍ദൗസും റിജുമോന്റെ സഹോദരി ജാസ്മിന്റെയും ഷാബുവിന്റെയും മകന്‍ അമല്‍ ഷാബുവുമാണ്‌ ശനി വൈകിട്ട് നാലോടെ മലങ്കര ജലാശയത്തിന്റെ ഭാഗമായ കാഞ്ഞാര്‍ പുഴയില്‍ മുങ്ങിമരിച്ചത്.

കാഞ്ഞാറില്‍ കുന്നുംപുറത്ത് സലീമിന്റെ മകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ശനിയാഴ്ച രാവിലെയാണ് ഇവര്‍ എത്തിയത്. പുഴയില്‍ കൈകാലുകള്‍ കഴുകാന്‍ ഇറങ്ങിയപ്പോള്‍ ഫിര്‍ദൗസ് അപകടത്തില്‍പെടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രക്ഷിക്കാന്‍ എടുത്തുചാടിയ അമലും മുങ്ങിപ്പോയി. നാട്ടുകാര്‍ ഓടിയെത്തി കരക്കെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 15 അടിയോളം താഴ്ചയില്‍നിന്നാണ് ഇവരെ മുങ്ങിയെടുത്തത്.

മൃതദേഹങ്ങള്‍ ഞായറാഴ്‌ച ഉച്ചയോടെ പാറപ്പാടത്തെ ഫിര്‍ദൗസിന്റെ വീട്ടിലെത്തിച്ചു. തറവാടുവീടിന്റെ പണി നടക്കുന്നതിനാല്‍ സമീപത്തെ വാടകവീട്ടിലാണ് ഇവരുടെ താമസം.

പൊതുദര്‍ശനത്തിനുശേഷം ഫിര്‍ദൗസിന്റെ മൃതദേഹം താഴത്തങ്ങാടി ജുമാ മസ്ജിദ്‌ ഖബര്‍ സ്ഥാനില്‍ ഖബറടക്കി. അമലിന്റെ മൃതദേഹം ചങ്ങനാശേരി വണ്ടിപ്പേട്ട അഴീക്കല്‍ വീട്ടിലെത്തിച്ചശേഷം വൈകിട്ട് പഴയപള്ളി ജുമാ മസ്‌ജിദ്‌ ഖബര്‍സ്ഥാനില്‍ ഖബറടക്കി.