
കോട്ടയം നഗരം കീഴടക്കി ബ്ലേഡ് മാഫിയ: പത്താംകളം ഇടപാടുകാർ കൊറോണക്കാലത്തും വീടുകളിൽ ശല്യം ചെയ്യുന്നു; ഒരു ലക്ഷത്തിന് 25 ശതമാനം പലിശ..!
തേർഡ് ഐ ബ്യൂറോ
കോട്ടയം: കോട്ടയം നഗരവും പരിസര പ്രദേശങ്ങളും കീഴടക്കി പത്താം കളം ബ്ലേഡ് മാഫിയ സംഘം. കൊറോണക്കാലത്തെ സാധാരണക്കാരുടെ ദുരിതവും പട്ടിണിയും മുതലെടുത്താണ് മാഫിയ സംഘം, പത്താം കളം ഇടപാടുകൾ വീണ്ടും സജീവമാക്കുന്നത്. നേരത്തെ പത്തു ശതമാനം മാത്രമുണ്ടായിരുന്ന പലിശ ഇപ്പോൾ 25 ശതമാനമാക്കി വർദ്ധിപ്പിച്ചിട്ടുണ്ട.
ഒരു ലക്ഷം രൂപ കടം വാങ്ങുന്നവർക്കു 75000 രൂപ മാത്രമാണ് പണം ഇടപാട് ഭീമൻമാർ നൽകുന്നത്. പത്തു ദിവസം കഴിയുമ്പോൾ ഒരു ലക്ഷം രൂപ തിരികെ നൽകുകയും വേണം. ഇത്തരത്തിലാണ് അനധികൃത ബ്ലേഡ് മാഫിയ സംഘങ്ങൾ പ്രവർത്തിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊറോണ എത്തിയതോടെ ജോലിയില്ലാതായ ഓട്ടോഡ്രൈവർമാരും കൂലിപ്പണിക്കാരും അടക്കമുള്ളവരാണ് ഈ പത്താം കളം ബ്ലേഡ് കാരുടെ പ്രധാന ഇരകൾ. നേരത്തെ ഇവർ കടകളിലും ബിസിനസുകാർക്കുമാണ് പ്രധാനമായും പണം പലിശയ്ക്കു നൽകിയിരുന്നത്. ഇവരിൽ നിന്നും ദിവസക്കണക്കിനാണ് ഇവർ പലിശ വാങ്ങിയിരുന്നത്.
എന്നാൽ, കൊറോണ എത്തിയതോടെ ഇവർ വീടുകളിലേയ്ക്കു തങ്ങളുടെ താവളം മാറ്റുകയായിരുന്നു. കൊവിഡിൽ ബുദ്ധിമുട്ടുന്ന സാധാരണക്കാരായ കുടുംബങ്ങളെ ഇവർ പണം നൽകി വശത്താക്കും. ചെറിയ പലിശയെന്നു പറഞ്ഞാണ് ഇവർ കുടുംബങ്ങളിൽ എത്തിക്കുന്നത്. വണ്ടിയും, ചെക്കും അടക്കമുള്ളവയാണ് ഇവർ ഈടായി വാങ്ങുന്നത്.
കളത്തിപ്പടി, കൊശമറ്റം, വടവാതൂർ, എന്നിവിടങ്ങളിലാണ് ബ്ലേഡ് മാഫിയ സംഘം തമ്പടിക്കുന്നത്. ചീട്ടുകളി കളങ്ങളിലും ഇവർ പലിശയ്ക്കു പണം നൽകാറുണ്ട്. വീടുകളിൽ പോലും എത്തി ഭീഷണിപ്പെടുത്തുന്ന സംഘങ്ങളെപ്പറ്റി പരാതി പറഞ്ഞാൽ പോലും പൊലീസ് ഉദ്യോഗസ്ഥർ നടപടിയെടുക്കാറില്ലെന്നാണ് പരാതിക്കാർ പറയുന്നത്. കോടികൾ മറിയുന്ന ബ്ലേഡ് മാഫിയ സംഘങ്ങൾ കൃത്യമായി കൈക്കൂലിയും മാസപ്പടിയും നൽകുമ്പോൾ പൊലീസ് ഉദ്യോഗസ്ഥർ വീണു പോകും.
ഇതിന്റെ പ്രത്യാഘാതം കൊറോണക്കാലത്ത് അനുഭവിക്കുന്നത് സാധാരണക്കാരായ നാട്ടുകാരാണ്. കൊവിഡ് ദുരിതത്തിനു പുറമേ കൊവിഡിന്റെ പേരിലുള്ള ബ്ലേഡ് മാഫിയ പിരിവുകാരെ ഓപ്പറേഷൻ കുബേരയിൽ പെടുത്തി അകത്താക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.