മുനിസിപ്പൽ ലൈസൻസിനുള്ള അപേക്ഷാഫോമിന്റെ പേരിലും കോട്ടയം നഗരസഭയിൽ തട്ടിപ്പ്; 10 രൂപ വിലയെന്ന് പ്രിന്റ് ചെയ്ത അപേക്ഷാഫോമിന് വാങ്ങുന്നത് 25 രൂപ; കിട്ടുന്ന സമയം വ്യാപാരികളെ ഊറ്റിപ്പിഴിഞ്ഞ് നഗരസഭ; കോടികൾ വരുമാനമുള്ള നഗരസഭയിൽ വെള്ളമില്ല; വെളിച്ചമില്ല; റോഡില്ല; 23.80 കോടി രൂപ പദ്ധതി വിഹിതം കിട്ടിയിട്ടും ചിലവഴിച്ചത് 5.69 കോടി മാത്രം ; “തട്ടിച്ചും വെട്ടിച്ചും പിരിച്ചെടുക്കുന്ന കാശൊക്കെ ആരുടെ കീശയിലേക്കാ സാറേ” പോകുന്നത്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : കെട്ടിട നികുതി പിരിവിന്റെ പേരിൽ കോട്ടയം നഗരസഭ നടത്തുന്ന തീവെട്ടിക്കൊള്ളയ്ക്ക് പിന്നാലെ ലൈസൻസ് എടുക്കുന്നതിനുള്ള അപേക്ഷാഫോമിന്റെ പേരിലും തീവെട്ടികൊളള .

കോട്ടയം നഗരസഭാ പരിധിയിലുള്ള വ്യാപാര സ്ഥാപനങ്ങൾക്ക് ലൈസൻസ് എടുക്കുന്നതിനും പുതുക്കുന്നതിനുമുള്ള അപേക്ഷ ഫോമിന് വ്യാപാരി കൊടുക്കേണ്ടി വരുന്നത് 25 രൂപയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നികുതിയടക്കം 12 രൂപയിൽ താഴെ മാത്രം നൽകേണ്ട ഫോമിനാണ് 25 രൂപ നൽകേണ്ടി വരുന്നത്.

പാവങ്ങളുടെ പിച്ചച്ചട്ടിയിൽ കയ്യിട്ടുവാരാൻ കിട്ടുന്ന ഒരു അവസരവും കോട്ടയം നഗരസഭ പാഴാക്കാറില്ല.

എന്നാൽ തട്ടിച്ചും വെട്ടിച്ചും ഉണ്ടാക്കിയിട്ടും ജനങ്ങൾക്ക് 10 പൈസയുടെ പ്രയോജനം ഇല്ലെന്നത് വസ്തുത. കോട്ടയം നഗരത്തിൽ വെളളവും വെളിച്ചവും കിട്ടാക്കനിയാണ്. നഗരസഭയുടെ ഉടമസ്ഥതയിലുള്ള റോഡുകൾ എല്ലാം തകർന്ന് തരിപ്പണമായിട്ട് മാസങ്ങളായി.

ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും ബുദ്ധിമുട്ടുകയാണ് നഗരസഭ . അപ്പോൾ പിന്നെ ഈ പണമൊക്കെ ആരുടെ ഖജനാവിലേക്കാണ് പോകുന്നത് ?

നഗരത്തിൽ വികസനമെന്നത് സ്വപ്നമായി മാറുകയാണ്. വികസിക്കുന്നത് ഭരിക്കുന്നവരുടെ പോക്കറ്റാണെന്ന് നാട്ടുകാരും കൗൺസിലർമാരും പറയുന്നു.

വേനൽക്കാലം ആരംഭിച്ചതോടെ ദാഹജലത്തിനായി നെട്ടോട്ടമോടുന്ന ജനങ്ങളെയാണ് നഗരത്തിന്റെ പല ഭാഗത്തും കാണുന്നത്. ഇവർക്ക് ദാഹമകറ്റാൻ ഒരിറ്റ് വെള്ളം എത്തിക്കാൻ നമ്മുടെ നഗരസഭയ്ക്ക് താല്പര്യമില്ല.

ഫണ്ട്‌ ചിലവഴിക്കുന്നതിൽ കോട്ടയം നഗരസഭയാണ് ജില്ലയിൽ ഏറ്റവും പിന്നിലും സംസ്ഥാനത്ത് പിന്നിൽനിന്ന് രണ്ടാമതും നില്ക്കുന്നത്. കോട്ടയം നഗരസഭയിൽ 23.80 കോടി വകയിരുത്തിയതിൽ 5.69 കോടി മാത്രമാണ് ചെലവഴിച്ചത്. കിട്ടിയ ഫണ്ടിന്റെ നാലിലൊന്നു മാത്രം ചിലവഴിച്ചു. കിട്ടുന്ന പണം ചിലവഴിക്കാൻ സാധിക്കാത്ത ഭരണാധികാരികൾ ഇല്ലാത്ത നിയമമുണ്ടാക്കി കെട്ടിട നികുതി പിരിക്കുകയാണ്. 2016 മുതൽ 2023 വരെയുള്ള കെട്ടിട നികുതി അരിയർ ഒന്നാകെ പിരിച്ചെടുക്കുകയാണ് കോട്ടയത്ത് . എന്നാൽ മൂന്ന് വർഷത്തിൽ കൂടുതലുള്ള അരിയർ കുടിശിഖ പിരിക്കരുത് എന്ന മുനിസിപ്പൽ ആക്ട് കോട്ടയം നഗരസഭയ്ക്ക് മാത്രം ബാധകമല്ല. ഇതിനെതിരെ നിരവധി വ്യാപാരികളും കെട്ടിട ഉടമകളും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

23.8 കോടി രൂപ പദ്ധതി വിഹിതം കിട്ടിയിട്ടും ചിലവഴിച്ചത് 5.69 കോടി മാത്രം ചിലവഴിച്ച നഗരസഭയാണ് പെട്ടിക്കടക്കാരന്റെ പിച്ചച്ചട്ടിയിലും കൈയ്യിട്ട് വാരുന്നത്.