
സ്വന്തം ലേഖകൻ
ചെറുവള്ളി: ദേവീക്ഷേത്രത്തിലെ പിടിയാന കുസുമം അവശനിലയിൽ. എഴുന്നേൽക്കാനാവാതെ കിടന്ന ആനയെ സമീപവാസികൾ ചേർന്ന് വടംകെട്ടി ജെ.സി.ബിയുടെ സഹായത്തോടെ എഴുന്നേൽപ്പിച്ച് നിർത്തി. ദേവസ്വംബോർഡിന്റെ ആനചികിത്സകനും സീനിയർ വെറ്ററിനറി സർജനുമായ ഡോ.ബിനു ഗോപിനാഥെത്തി കുത്തിവെപ്പ് നൽകി ക്ഷീണം മാറിയതിന് ശേഷം കുസുമത്തെ നടത്തിക്കുകയും ചെയ്തു.
തേക്കടി വിനോദസഞ്ചാരകേന്ദ്രത്തിൽ വനംവകുപ്പ് സവാരിക്ക് ഉപയോഗിച്ചിരുന്ന കുസുമത്തെ 1993ലാണ് ഭക്തർ വാങ്ങി ക്ഷേത്രത്തിൽ സമർപ്പിച്ചത്. മുപ്പുതുവർഷത്തോളമായി ഭക്തരുടെ പ്രിയപ്പെട്ട ആനയായി എഴുന്നള്ളത്തുകളിൽ പങ്കെടുത്തിരുന്ന കുസുമം കഴിഞ്ഞ വർഷം മുതൽ ശാരീരിക അവശതകൾ പ്രകടിപ്പിച്ചു തുടങ്ങി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ സെപ്റ്റംബറിൽ മണ്ണുത്തി വെറ്ററിനറി കോളേജിലെ വകുപ്പുമേധാവി ഡോ.ശ്യാം കെ.വേണുഗോപാൽ, അസി.പ്രൊഫസർ ടി.ജിജിൻ, ഡോ.ബിനു ഗോപിനാഥ് എന്നിവരുടെ നേതൃത്വത്തിൽ കുസുമത്തിന് പരിശോധന നടത്തുകയും ചികിത്സയും ആഹാരക്രമവും നിശ്ചയിച്ചിരുന്നു.
ഹൃദയവാൽവിന് തകരാറും പല്ലുകൾക്ക് ബലക്ഷയവും കണ്ടെത്തിയിരുന്നു. കട്ടിയായ ആഹാരം നൽകാതെയും എഴുന്നള്ളത്തുകളിൽ പങ്കെടുപ്പിക്കാതെയും വിശ്രമജീവിതമാണ് കുസുമത്തിന് നിർദേശിച്ചിരിക്കുന്നത്. എൺപതിലേറെ വയസാണ് ആനയ്ക്ക് കണക്കാക്കുന്നത്.



