
കോട്ടയം: അത്യ അപൂർവ റോബോട്ടിക് ഇടുപ്പ് സന്ധി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ ചരിത്രം സൃഷ്‌ടിച്ച് കോട്ടയം കാരിത്താസ് ആശുപത്രി. സംസ്ഥാനത്ത് ഇത് ആദ്യമായി എൻഹാൻസ്‌ഡ് ഹിപ് പ്രോട്ടോകോൾ ഉപയോഗിച്ച് ഒരേ സമയം രണ്ട് ഇടുപ്പ് സന്ധികളും റോബോട്ടിക് ശസ്ത്രക്രിയയിലൂടെ മാറ്റിവച്ച് കാരിത്താസ് ആശുപത്രി ശസ്ത്രക്രിയ രംഗത്ത് ഒരു പുതിയ തുടക്കം കുറിച്ചു.
പുനലൂർ സ്വദേശിനി രണ്ട് ഇടുപ്പ് സന്ധികളുടെയും തീവ്ര വേദനയും നടക്കാനുള്ള ബുദ്ധിമുട്ടുമായാണ് കാരിത്താസ് ആശുപത്രിയിലെത്തിയത്. സന്ധിവാതം ബാധിച്ച് രണ്ട് ഇടുപ്പ് സന്ധികളും ഒരേസമയം പൂർണമായും തേഞ്ഞു പോയിരിക്കുകയായിരുന്നു.
തുടർന്നാണ് രണ്ട് സന്ധികളും ഒരേ സമയം റോബോട്ടിക് ശസ്ത്രക്രിയയിലൂടെ മാറ്റിവയ്ക്കാനായി തീരുമാനിച്ചത്. സാധാരണയായി ഇടുപ്പ് സന്ധി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ നിരവധി ബുദ്ധിമുട്ടുകൾ നേരിടും. ഇതിൽ പ്രധാനമായവ കൃത്രിമ സന്ധിയുടെ അസ്ഥിരത, കാലുകളുടെ നീളത്തിലുണ്ടകുന്ന വ്യത്യാസം, കൃത്രിമ സന്ധിയുടെ ചലന ശേഷിക്കുറവ് എന്നിവയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ, അത്യാധുനിക റോബോട്ടിക് ശസ്ത്രകിയയിലൂടെ ഈ പ്രശ്‌നങ്ങൾ എതാണ്ട് പൂർണമായും തന്നെ ഒഴിവാക്കാൻ സാധിക്കും. എൻഹാൻസ്ഡ് ഹിപ് പ്രോട്ടോകോൾ എന്ന അതി നൂതന സാങ്കേതിക വിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നത്. ശസ്ത്രക്രിയക്ക് ശേഷം പിറ്റേ ദിവസം തന്നെ രോഗിയെ നടത്തിക്കുവാനും ഏതാനും ദിവസങ്ങൾക്കകം ഡിസ്‌ചാർജ് ചെയ്യുവാനും ഇതുമൂലം സാധിക്കും.
മധ്യകേരളത്തിലെ ആദ്യ റോബോട്ടിക് ഇടുപ്പ് സന്ധി മറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കാൻ കാരിത്താസ് ആശുപത്രിക്ക് സാധിച്ചതായി ഡയറക്ടർ റവ. ഡോ. ബിനു കുന്നത്ത് അറിയിച്ചു. ശസ്ത്രക്രിയക്ക് സിനിയർ കൺസൾട്ടന്റ് ഡോക്‌ടർ ആനന്ദ് കുമരോത്ത്, സീനിയർ സ്പെഷലിസ്‌റ്റ് ഡോ. ജോർജ് മോനി, അനസ്തീസിയോളജിസ്‌റ്റ് ഡോ. രശ്മി ജോർജ് തുടങ്ങിയവരാണ് പങ്കാളികളായത്.