
കോട്ടയം : തദ്ദേശ തിരഞ്ഞെടുപ്പിന് കാഹളം മുഴങ്ങവെ എല്‍.ഡി.എഫില്‍ കൂടുതല്‍ സീറ്റിന് അവകാശവാദവുമായി സി.പി.ഐ.
ജില്ലയില്‍ കേരള കോണ്‍ഗ്രസ് എമ്മിനേക്കാള്‍ ശക്തി സി.പി.ഐയ്‌ക്കാണെന്ന് ജില്ലാ സെക്രട്ടറി അഡ്വ. വി.ബി.ബിനു പറഞ്ഞു. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വൈക്കത്ത് മാത്രമാണ് തോമസ് ചാഴികാടന് ഭൂരിപക്ഷം നേടാനായത്.
മാണിഗ്രൂപ്പിന്റെ ശക്തികേന്ദ്രങ്ങളായ കടുത്തുരുത്തിയിലും, പാലായിലും, ഏറ്റുമാനൂരിലുമെല്ലാം യു.ഡിഎഫ് സ്ഥാനാർത്ഥിക്കായിരുന്നു ഭൂരിപക്ഷം. സി.പി.എം കഴിഞ്ഞാല്‍ ജില്ലയിലാകെ വേരോട്ടമുള്ളത് സി.പി.ഐയ്‌ക്കാണ്. മൂന്നു വർഷം കൊണ്ട് വൻവളർച്ച ഉണ്ടാക്കാൻ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊതുജനങ്ങള്‍ക്കിടിയില്‍ പാർട്ടിയ്ക്ക് വലിയ അംഗീകാരംഉണ്ടാക്കാനായി. കൂടുതല്‍ അച്ചടക്കവും ചിട്ടയുമുണ്ടായി. ജില്ലാ ഓഫീസ് നവീകരിച്ചു. വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തില്‍ നിരവധി പരിപാടികള്‍ നടത്താനായി. സത്യഗ്രഹ സമര വേളയില്‍ മഹാത്മാഗാന്ധിയെ പുറത്തിരുത്തിയ ഇണ്ടംതുരുത്തി മനയില്‍ ഗാന്ധിജിയുടെ ചെറുമകൻ തുഷാർ ഗാന്ധിയെ കൊണ്ടുവന്നതും, കാതോലിക്കാ ബാവ അടക്കം പ്രമുഖരെ പങ്കെടുപ്പിച്ച നടത്തിയ കാനം കനലോർമ്മ പരിപാടിയും ശ്രദ്ധേയമായിരുന്നു.
ഞങ്ങളുടെ ശക്തിക്കനുസരിച്ച് സീറ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷ. അർഹമായ പരിഗണന ഇടതുമുന്നണിയില്‍ നിന്ന് ലഭിക്കുന്നുണ്ട്. അർഹതപ്പെട്ടത് വാങ്ങിയെടുക്കും. ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് സി.പി.ഐ പ്രതിനിധിയാണെന്ന് അദ്ദേഹം പറഞ്ഞു.
ഒരു ടേം സെക്രട്ടറിയായി. ഒട്ടേറ കാര്യങ്ങള്‍ ചെയ്തു. പാർട്ടിയ്ക്ക് കെട്ടുറപ്പും, പൊതു ജനങ്ങള്‍ക്കിടയില്‍ വിശ്വാസവും അംഗീകാരവുമുണ്ടാക്കി. ഇനിയും സെക്രട്ടറിസ്ഥാനത്ത് തുടരാൻ താത്പര്യമില്ല. ജില്ലാ സമ്മേളനത്തോടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു വി ബി ബിനു പറഞ്ഞു.