
സ്വന്തം ലേഖകൻ
ഗാന്ധിനഗര്‍: കോട്ടയത്തെ നടുക്കിയ അപകടത്തിനു പിന്നില്‍ അശ്രദ്ധയും അമിത വേഗവും.ഇന്നലെ വൈകുന്നേരമാണ് കുമാരനല്ലൂരിൽ ബൈക്ക് ടോറസ് ലോറിയുമായി കൂട്ടിയിടിച്ച് മൂന്നു യുവാക്കൾ മരിച്ചത്.
സംക്രാന്തി പ്ലാക്കില്‍പറമ്ബില്‍ ബാബുവിന്‍റെ മകന്‍ ആല്‍വിന്‍ ബാബു (20), സംക്രാന്തി തോണ്ടുതറയില്‍ സക്കീര്‍ ഹുസൈന്‍റെ മകന്‍ മുഹമ്മദ് ഫാറൂഖ് (20), തിരുവഞ്ചൂര്‍ തൂത്തൂട്ടി പുതുപ്പറമ്ബില്‍ പ്രദീപിന്‍റെ മകന്‍ പ്രവീണ്‍ മാണി (20) എന്നിവരാണു മരിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അമിതവേഗത്തില്‍ പാഞ്ഞെത്തി ഒരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടയില്‍ ബൈക്ക് ടോറസ് ലോറിയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മൂന്നു പേരും റോഡിലേക്കു തെറിച്ചുവീഴുകയും ബൈക്ക് രണ്ടായി ഒടിഞ്ഞുപോകുകയും ചെയ്തു. മൂന്നു പേരും ഹെല്‍മറ്റ് ധരിക്കാതിരുന്നതും അപകടത്തിന്‍റെ തീവ്രത വര്‍ധിപ്പിച്ചു.
ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്നു മൂവരെയും കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
യുവാക്കളുടെ മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗം റെഡ് സോണില്‍ നിരയായി കിടത്തിയിരിക്കുന്നതു കണ്ട രക്ഷിതാക്കളുടെ കൂട്ടക്കരച്ചില്‍ മെഡിക്കല്‍ കോളജ് ജീവനക്കാരടക്കം എല്ലാവരെയും ഈറ നണിയിച്ചു.
ആദ്യം ഇവര്‍ ആരെന്ന് അറിയാതെ പോലീസും ആശുപത്രി ജീവനക്കാരും ബുദ്ധിമുട്ടി.
പിന്നീടാണ് ഇവരുടെ സുഹൃത്തുക്കള്‍ എത്തുകയും മൃതദേഹങ്ങള്‍ തിരിച്ചറിയുകയും ചെയ്തത്.
ആദ്യം എത്തിയത് ആല്‍വിന്‍റെ മാതാപിതാക്കളായ ബാബുവും ഷേര്‍ളിയുമായിരുന്നു. മൂന്നു സ്ട്രച്ചറുകളിലായി കിടത്തിയിരുന മൃതദേഹങ്ങള്‍ കണ്ടയുടന്‍ ഷേര്‍ളി തലചുറ്റി വീണു. ഉടന്‍ ഷേര്‍ളിക്കു ഡോക്ടര്‍മാര്‍ പ്രഥമ ശുശ്രൂഷ നല്‍കി.
പിന്നാലെ മറ്റ് യുവാക്കളുടെ രക്ഷിതാക്കളും എത്തിയതോടെ അത്യാഹിത വിഭാഗത്തില്‍ കൂട്ടക്കരച്ചിലായി. സുരക്ഷാ ജീവനക്കാര്‍ വളരെ പ്രയാസപ്പെട്ടാണ് നിയന്ത്രണാധീതമായ ജനക്കൂട്ടത്തെ അത്യാഹിതവിഭാഗത്തിനുള്ളില്‍ നിന്നും പുറത്തിറക്കിയത്.