
ബോട്ട് സര്‍വീസ് പ്രതിസന്ധിയില്‍; ജലപാതയില്‍ അശാസ്ത്രീയമായി നിര്‍മിച്ച പൊക്കുപാലം നീക്കണമെന്ന് നാട്ടുകാര്‍
സ്വന്തം ലേഖകൻ
കോട്ടയം : കോട്ടയം കോടിമത – ആലപ്പുഴ ജലപാതയിലെ അശാസ്ത്രീയമായി നിര്‍മിച്ച പൊക്കുപാലം നീക്കണമെന്ന് നാട്ടുകാരുടെ ആവശ്യം. ജലപാതയിലെ പാറേച്ചാലിലാണ് വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ചുങ്കത്തില്‍ മുപ്പത് പാലം സ്ഥിതി ചെയ്യുന്നത്. പാലം തകരാറിലായതിനാല്‍ കോട്ടയത്ത് നിന്ന് ആലപ്പുഴയ്‌ക്കുള്ള ജലഗതാഗത വകുപ്പിന്‍റെ സര്‍വീസ് ബോട്ടുകള്‍ കോടിമത ജെട്ടിയിലേക്ക് എത്തുന്നില്ല.
അതിനാല്‍, കോടിമതയില്‍ നിന്നുള്ള ബോട്ട് സര്‍വീസ് നിര്‍ത്തിവച്ചു. ഇപ്പോള്‍, കാഞ്ഞിരത്ത് നിന്നുമാണ് ബോട്ട് സര്‍വീസ് ആരംഭിക്കുന്നത്. കോട്ടയം ആലപ്പുഴ ജലപാതയില്‍ അഞ്ചോളം പൊക്കുപാലങ്ങളാണ് ഉള്ളത്. ഇതില്‍ ചുങ്കത്തില്‍ മുപ്പത് ഇരുമ്ബുപാലം വൈദ്യുതി ഉപയോഗിച്ച് ബോട്ട് വരുമ്ബോള്‍ ഉയര്‍ത്തുന്ന വിധത്തിലുള്ള പാലമാണ്. എന്നാല്‍, 2013 ല്‍ സ്ഥാപിച്ച പാലം അടിക്കടി തകരാറിലാകുന്നതുകൊണ്ട് ബോട്ട് സര്‍വീസ് തടസപ്പെടുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈദ്യതി ഇല്ലാതെ വരുമ്ബോള്‍ പാലം ഉയര്‍ത്താന്‍ കഴിയില്ല. കറണ്ട് വരുന്നത് വരെ ബോട്ട് നിര്‍ത്തിയിടേണ്ട സാഹചര്യം ഉണ്ടാകുന്നു. ഇരുമ്ബ് ഗര്‍ഡറുകള്‍ കൊണ്ട് നിര്‍മിച്ച ഭാരമേറിയ പാലം ആളുകള്‍ക്ക് വലിച്ചുയര്‍ത്താന്‍ പറ്റില്ല. പാലം കേടാകുന്നത് മൂലം ബോട്ടുകള്‍ക്ക് തോട്ടിലൂടെ സഞ്ചരിക്കാനാവില്ല. നിലവില്‍ പാലം കേടായതുകൊണ്ടു തോട്ടിലെ പോള ശല്യം മൂലവും ബോട്ടിന് കോടിമതയിലെ ജലഗതാഗത വകുപ്പിന്‍റെ ജെട്ടിയിലേക്ക് എത്താന്‍ കഴിയുന്നില്ല.
ലക്ഷങ്ങള്‍ മുടക്കി പണികഴിപ്പിച്ച പാലം നിര്‍മാണത്തിലെ അപാകത മൂലം നിരവധി തവണയാണ് തകരാറിലായത്. പാടശേഖരങ്ങളില്‍ നിന്ന് കര്‍ഷകര്‍ക്ക് നെല്ല് വള്ളത്തില്‍ കരയ്‌ക്കെത്തിക്കുന്നതിനും പാലം കേടായതിനാല്‍ സാധിക്കുന്നില്ല. ബോട്ട് സര്‍വീസ് ഇല്ലാത്തത് വിദ്യാര്‍ഥികള്‍ക്കും യാത്രാ ക്ലേശം സൃഷ്‌ടിച്ചിരിക്കുകയാണ്. അതിനാല്‍, അശാസ്ത്രീയമായി നിര്‍മിച്ച പാലം പൊളിച്ച് ആളുകള്‍ക്ക് ഉയര്‍ത്താനാകുന്ന പാലം നിര്‍മിക്കാന്‍ അധികൃതര്‍ തയാറകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.