
സ്വന്തം ലേഖകൻ
കോട്ടയം: ആലുവയില്‍ മാത്രമല്ല, അക്ഷര നഗരിയിലും കുഞ്ഞുങ്ങള്‍ സുരക്ഷിതരോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
കോട്ടയത്ത് കുഞ്ഞുങ്ങൾക്കു നേരെയുള്ള ഉപദ്രവങ്ങളിൽ വര്‍ധനവ് ഉണ്ടെന്ന് പോലീസ് രേഖകള്‍ വ്യക്‌തമാക്കുന്നു.
ഈ വര്‍ഷം മേയ് വരെ 93 പോക്‌സോ കേസുകളാണു ജില്ലയില്‍ രജിസ്‌റ്റര്‍ ചെയ്‌തതെന്നത് കുട്ടികള്‍ സുരക്ഷിതരല്ലെന്നു വ്യക്‌തമാക്കുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ രജിസ്‌റ്റര്‍ ചെയ്‌തത് 1273 പോക്‌സോ കേസുകളാണ്.കഴിഞ്ഞ വര്‍ഷം ജില്ലയില്‍ രജിസ്‌റ്റര്‍ ചെയ്‌ത കേസുകളില്‍ ഏറെയും ഇന്‍സ്‌റ്റഗ്രാം ഉള്‍പ്പെടെയുള്ള നവമാധ്യമങ്ങളില്‍ നിന്നുള്ള പരിചയത്തില്‍ നിന്നു തുടങ്ങിയതാണെന്നും പോലീസ് വ്യക്‌തമാക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2013ല്‍ ജില്ലയിലെ വിവിധ സ്‌റ്റേഷനുകളിലായി 34 കേസാണു രജിസ്‌റ്റര്‍ ചെയ്‌തതെങ്കില്‍ 2022ല്‍ അത് 192 ആയി. പാലാ, എരുമേലി, മുണ്ടക്കയം, വൈക്കം, കുമരകം, കടുത്തുരുത്തി, ഈരാറ്റുപേട്ട, കോട്ടയം വെസ്‌റ്റ് സ്‌റ്റേഷനുകളിലാണ് കേസുകള്‍ കൂടുതല്‍. സംസ്‌ഥാനത്ത് പോക്‌സോ കേസുകളുടെ എണ്ണത്തില്‍ കോട്ടയം 2013 ല്‍ 11-ാം സ്‌ഥാനത്തായിരുന്നെങ്കില്‍ ഈ വര്‍ഷം ഏഴാം സ്‌ഥാനത്തായി.
കൊച്ചുകുട്ടികള്‍ക്ക് പോലും വീട്ടിനുള്ളില്‍ അടുത്ത ബന്ധുക്കളുടെ പീഡനമേറ്റ സംഭവങ്ങളും ഇക്കാലയളവില്‍ ഉണ്ടായി. 15നും 17നും വയസിനിടയില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടികളെല്ലാം ഇന്‍സ്‌റ്റഗ്രാമിന്റെ ഇരകളാണ്. റീല്‍സ് ചെയ്‌തു മറ്റും ഇന്‍സ്‌റ്റഗ്രാമില്‍ പരിചയമുണ്ടാക്കിയവരാണ് ചൂഷണം ചെയ്‌തവരിലേറെയും.
ക്ലാസ്‌മുറികളിലെ അസ്വഭാവിക പെരുമാറ്റത്തില്‍ സംശയം തോന്നി വിശദമായി സംസാരിക്കുമ്പോള്‍ മാത്രമമാണ് പല ഉപദ്രവങ്ങളെയും കുറിച്ച് പുറംലോകറിയുന്നത്. ചൈല്‍ഡ് ലൈന്‍ ഉള്‍പ്പെടെയുള്ളവയുടെ ശക്‌തമായ ഇടപെടലുണ്ടായിട്ടും പല സംഭവങ്ങളും അറിയാന്‍ വൈകുന്നതു പ്രതികള്‍ രക്ഷപ്പെടുന്നതിനു കാരണമാകുന്നു.
പരിചയം നടിച്ചെത്തിയവരില്‍ ഭൂരിഭാഗവും അന്യജില്ലക്കാരാണ്. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കായി നല്‍കിയ മൊബൈല്‍ ഫോണ്‍ വിനയായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.