കോട്ടയം കടുവാക്കുളത്ത് സഹോദരങ്ങളെ രണ്ടു മുറികളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി: കൊവിഡ് സാമ്പത്തിക പ്രതിസന്ധിയെ തുടർന്നു ജീവനൊടുക്കിയതെന്നു സൂചന; മരണം അറിഞ്ഞത് പുലർച്ചെ ഇരുവരുടെയും അമ്മ എഴുന്നേറ്റു നോക്കിയപ്പോൾ
തേർഡ് ഐ ബ്യൂറോ
കോട്ടയം: കൊവിഡ് നൽകിയ സാമ്പത്തിക പ്രതിസന്ധിയെ തുടർന്നു കടുവാക്കുളത്തെ വീടിനുള്ളിൽ രണ്ടു സഹോദരങ്ങളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കടുവാക്കുളത്തിന് സമീപം താമസിക്കുന്ന പുതുപ്പറമ്പിൽ നിസാർ ഹാൻ (34), നസീർ (34) എന്നിവരെയാണ് വീടിനുള്ളിലെ രണ്ടു മുറികളിലായി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും ഇരട്ടകളാണ്. ഇവരുടെ പിതാവ് അബ്ദുൾ സലാം.
തിങ്കളാഴ്ച പുലർച്ചെ ഇരുവരെയും വിളിക്കുന്നതിനായി മുറിയിലെത്തിയ അമ്മ ഫാത്തിമയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്നു, ഇവർ വിവരം നാട്ടുകാരെ അറിയിക്കുകയായിരുന്നു. ഇതോടെ ഓടിയെത്തിയ നാട്ടുകാർ വിവരം ഈസ്റ്റ് പൊലീസിനെ അറിയിച്ചത്. തുടർന്നു, പള്ളം ബ്ലോക്ക് പഞ്ചായത്തംഗം സിബി ജോൺ, ഈസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ റെജോ പി.ജോസഫ് എന്നിവർ സ്ഥലത്ത് എത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്നു, ആർ.ടി.പി.സിആർ പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ്. പരിശോധനാ ഫലം ലഭിച്ച് ശേഷം ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റും.
ഞായറാഴ്ച രാത്രിയിൽ ഇരുവരും അമ്മയ്‌ക്കൊപ്പം ഇരുന്നു ടിവി കണ്ടിരുന്നു. ഇതിനു ശേഷമാണ് കിടന്നത്. രണ്ടു മുറികളിലായാണ് ഇരുവരും കിടന്നിരുന്നത്. തിങ്കളാഴ്ച പുലർച്ചെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തി. കൊവിഡിനെ തുടർന്നു ഒരു വർഷത്തോളമായി ഇരുവർക്കും ജോലിയുണ്ടായിരുന്നില്ല. ഇതിന്റെ സാമ്പത്തിക പ്രതിസന്ധി രണ്ടു പേരെയും അലട്ടിയിരുന്നതായി നാട്ടുകാരും പൊലീസും പറഞ്ഞു. കഴിഞ്ഞ ദിവസം അർബൻ കോ ഓപ്പറേറ്റീവ് ബാങ്കിൽ നിന്നും വായ്പ തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചിരുന്നു. ഇവിടെ നേരിട്ടെത്തിയ ജീവനക്കാരൻ വായ്പ അടയ്ക്കണമെന്നു പറഞ്ഞിരുന്നു.
ഇതേ തുടർന്നു ദിവസങ്ങളായി അമ്മയും മക്കളും വീട്ടിൽ നിന്നും പുറത്തിറങ്ങിയിരുന്നില്ല. നേരത്തെ ക്രെയിൻ സർവീസിൽ ജോലി നോക്കിയിരുന്ന ഇരുവർക്കും കൊവിഡ് പ്രതിസന്ധിയെ തുടർന്നു ജോലിയില്ലാതായിരുന്നു. സംഭവത്തിൽ കേസെടുത്ത ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു.