
കഞ്ചാവ് മാഫിയക്ക് എതിരെ പരാതി നൽകി: ഡി.വൈ.എഫ്.ഐ നേതാവിൻ്റെ വിരൽ വെട്ടിയ ഗുണ്ടാ സംഘം പിടിയിൽ
സ്വന്തം ലേഖകൻ
കോട്ടയം : മാങ്ങാനത്ത് ഡിവൈ.എഫ്.ഐ നേതാവിനെ ആക്രമിച്ചു കൈവിരൽ വെട്ടി മാറ്റിയ കഞ്ചാവ് മാഫിയ സംഘാംഗങ്ങളായ നാലു പേർ പിടിയിൽ. കഞ്ചാവിനും ലഹരിയ്ക്കും അടിമകളായ നാലംഗ സംഘത്തെ ഈസ്റ്റ് പൊലീസാണ് അറസ്റ്റ് ചെയ്തത്.
കേസിലെ പ്രതികളായ മാങ്ങാനം പരുത്തിപ്പറമ്പിൽ ബിനോയ് മാത്യു ((26), പരുത്തുപ്പറമ്പിൽ എബിൻ മാത്യു (അനീഷ് -22), പുളിമൂട്ടിൽ ബിബിൻ ബൈജു (22), കുന്നേപ്പറമ്പിൽ ഷാരോൺ (26) എന്നിവരെയാണ് ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ടി.പി ബിജോയിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രദേശത്തെ ഡിവൈ.എഫ്.ഐ നേതാവായ മാങ്ങാനം ചെമ്പകശേരിയിൽ അരുൺ സി.അപ്പുവി(27)നെയാണ് ഗുണ്ടാ സംഘം ആക്രമിച്ചു കൈവിരൽ വെട്ടി മാറ്റിയത്. പരിക്കേറ്റ അരുൺ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ 20 നായിരുന്നു കേസിനാസ്പദമായ സംഭവം. കേസിലെ പ്രതികൾ മാങ്ങാനം പ്രദേശം കേന്ദ്രീകരിച്ചു കഞ്ചാവ് കച്ചവടം ചെയ്തിരുന്നതായി പൊലീസ് പറയുന്നു. അരുണിന്റെ നേതൃത്വത്തിലുള്ള യുവാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രദേശത്ത് റെയിഡ് നടത്തുകയും കേസിലെ പ്രതികളെ കഞ്ചാവുമായി പിടികൂടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ ജാമ്യത്തിലിറങ്ങിയ പ്രതികൾ തങ്ങളെ ജയിലിലാക്കിയ അരുണിനെ ആക്രമിക്കുകയായിരുന്നു. ഇതേ തുടർന്നു അരുണിന്റെ വിരൽ അറ്റ് തൂങ്ങുകയും ചെയ്തു.
ആക്രമണത്തിനു ശേഷം പ്രതികൾ ചങ്ങനാശേരി ഭാഗത്തെ രഹസ്യ സങ്കേതത്തിൽ ഒളിവിൽ കഴിയുകയായിരുന്നു. പ്രതികൾ ഇവിടെ ഒളിവിൽ കഴിയുന്നതായി ജില്ലാ പൊലീസ് മേധാവി ജി.ജയദേവിനു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നു ഡിവൈ.എസ്.പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രദേശത്ത് തിരച്ചിൽ നടത്തുകയായിരുന്നു. ഇവർ ഒളിവിൽ കഴിഞ്ഞിരുന്ന രഹസ്യ സങ്കേതത്തിൽ ഈസ്റ്റ് എസ്.ഐ രഞ്ജിത് കെ.വിശ്വനാഥൻ, എസ്.ഐമാരായ ഷിബുക്കുട്ടൻ, ശ്രീരംഗൻ എന്നിവരുടെ നേതൃത്വത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.