ആത്മവീര്യം തളരാത്ത യുവത്വത്തിന്റെ പ്രതീകം ; വെടിവയ്‌പ്പില്‍ സുഷുമ്‌നനാഡി തകര്‍ന്ന്‌ ഇരുപത്തിനാലാം വയസില്‍ കിടപ്പിലായി ; കാണാനെത്തിയവരിൽ ചെഗുവേരയുടെ മകള്‍ അലിഡ ഗുവേര ഉള്‍പ്പെടെ അനേകായിരങ്ങള്‍ ; ‘മരണമില്ലാത്ത’ രക്തസാക്ഷിയ്ക്ക് വിട ; പുഷ്പന്‍ അമരസ്മരണയുടെ അണയാത്ത ജ്വാല

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കണ്ണൂര്‍: പുഷ്‌പന്‍ എന്നത്‌ യഥാര്‍ഥത്തില്‍ ജീവിച്ചിരിക്കുന്ന രക്‌തസാക്ഷി ആയിരുന്നു. 30 വര്‍ഷത്തോളം കിടന്നകിടപ്പിലായ പുഷ്‌പന്‍ ആത്മവീര്യം തളരാത്ത യുവത്വത്തിന്റെ പ്രതീകമായി ജ്വലിച്ചു.

1994 ല്‍ ആണ്‌ കണ്ണൂരിനെ മാത്രമല്ല കേരളത്തെ തന്നെ പിടിച്ചു കുലുക്കിയ ആ സംഭവം നടന്നത്‌. സ്വാശ്രയ കോളജിനെതിരായ സമരത്തിനിടെയാണ്‌ പുഷ്‌പന്‌ വെടിയേല്‍ക്കുന്നത്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1994 നവംബര്‍ 25ന്‌ തലശേരിക്കടുത്ത്‌ കൂത്തുപറമ്ബില്‍ അര്‍ബന്‍ സഹകരണബാങ്കിന്റെ സായാഹ്നശാഖയുടെ ഉദ്‌ഘാടനത്തിനെത്തിയ മന്ത്രി എം.വി. രാഘവനെ തടയാന്‍ കരിങ്കൊടിയുമായെത്തിയ ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകര്‍ക്കുനേരേ പോലീസ്‌ വെടിവയ്‌ക്കുകയായിരുന്നു. ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകരായ കെ.കെ. രാജീവന്‍, മധു, ഷിബുലാല്‍, ബാബു, റോഷന്‍ എന്നിവര്‍ കൊല്ലപ്പെട്ടു. പുഷ്‌പന്‍ അടക്കം ആറോളം പ്രവര്‍ത്തകര്‍ക്ക്‌ ഗുരുതരമായി പരുക്കേറ്റു. വെടിവയ്‌പ്പില്‍ സുഷുമ്‌നനാഡി തകര്‍ന്ന്‌ ഇരുപത്തിനാലാം വയസില്‍ പുഷ്‌പന്‍ കിടപ്പിലായി. ആ കിടപ്പില്‍നിന്നു പുഷ്‌പന്‍ പിന്നീട്‌ ഒരിക്കലും എഴുന്നേറ്റില്ല. 30 വര്‍ഷത്തിനിപ്പുറം 54 -ാം വയസിലാണ്‌ പുഷ്‌പന്‍ വിട പറയുന്നത്‌. ഏതാണ്ട്‌ മൂന്നു പതിറ്റാണ്ടോളം പരസഹായമില്ലാതെ സ്വന്തം കാര്യം പോലും ചെയ്യാന്‍ കയഴിയാത്ത അവസ്‌ഥ.

ചികിത്സയും മരുന്നുമായി വേദനയിലൂടെയുള്ള നിരന്തരയാത്രയായിരുന്നു ജീവിതം. അസുഖബാധിതനായ ഓരോതവണയും മരണമുഖത്തുനിന്ന്‌ കൂടുതല്‍ കരുത്തോടെ തിരിച്ചുവന്നു. സി.പി.എം. നോര്‍ത്ത്‌ മേനപ്രം ബ്രാഞ്ചംഗമായിരുന്നു. പുഷ്‌പനെ കാണാന്‍ ചെഗുവേരയുടെ മകള്‍ അലിഡ ഗുവേര ഉള്‍പ്പെടെ അനേകായിരങ്ങള്‍ ഇതിനകം മേനപ്രത്തെ വീട്ടിലെത്തി. ശരീരം തളര്‍ന്നിട്ടും നിരവധി തവണ പുഷ്‌പന്‍ പാര്‍ട്ടി പരിപാടികളില്‍ വേദിയില്‍ എത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പുഷ്‌പന്റെ തോല്‍ക്കാത്ത ധീരതയെ പലതവണ പ്രകീര്‍ത്തിച്ചു.

പുഷ്‌പനെ കുറിച്ച്‌ എഴുതിയ പുഷ്‌പനെ അറിയാമോ എന്നുള്ള ഗാനം പിന്നീട്‌ ചെറിയ മാറ്റങ്ങള്‍ വരുത്തി ഒരു മെക്‌സിക്കന്‍ അപാരത എന്ന സിനിമയില്‍ വരെ എത്തി. പുഷ്‌പന്‍ എന്നത്‌ കൂത്തുപറമ്ബുകാരുടെ വികാരമായിരുന്നു. ആ വികാരമാണ്‌ പുഷ്‌പനെ കുറിച്ച്‌ പുഷ്‌പനെ അറിയാമോയെന്ന ഗാനം എഴുതാനും ആ ഗാനം ആളുകള്‍ ചര്‍ച്ച ചെയ്യാനും ഇടയായത്‌. പാര്‍ട്ടി വേദികളില്‍ മിക്ക സമയങ്ങളിലും പുഷ്‌പനെ അറിയാമോ എന്നുള്ള ഗാനം അണികളുടെ ആവേശമായി മാറി. പുഷ്‌പന്‍ അനുഭവിച്ച യാതനയും വേദനയും ആ പാട്ടുകളിലെ വരികളില്‍നിന്നു തന്നെ വ്യക്‌തം.

സി.പി.എം. സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനെ കാണാന്‍ തലശേരി ടൗണ്‍ഹാളിലാണു പുഷ്‌പന്‍ ഒടുവിലായി ഒരു പാര്‍ട്ടി അനുബന്ധ വേദിയില്‍ എത്തിയത്‌. ഇന്ന്‌ കാലത്തിന്റെ തിരശീലയ്‌ക്കുള്ളില്‍ പുഷ്‌പന്‍ മായുമ്ബോഴും എല്ലാകാലത്തും പാര്‍ട്ടിയും കൂത്തുപറമ്ബും ഓര്‍ക്കുന്ന പേരാകും പുഷ്‌പന്‍. കര്‍ഷകതൊഴിലാളികളായ പരേതരായ കുഞ്ഞിക്കുട്ടിയുടെയും ലക്ഷ്‌മിയുടെയും ആറുമക്കളില്‍ അഞ്ചാമനാണ്‌ പുഷ്‌പന്‍. സഹോദരങ്ങള്‍: ശശി, രാജന്‍, അജിത (പുല്ലൂക്കര), ജാനു, പ്രകാശന്‍ (താലൂക്ക്‌ ഓഫീസ്‌ തലശേരി).സി. വൈഷ്‌ണവ്‌