
സ്വന്തം ലേഖകൻ
കൊച്ചി: കൂത്താട്ടുകുളത്ത് വീട് നിർമ്മാണത്തിന് വേണ്ടി താത്കാലിക വൈദ്യുതി കണക്ഷനെടുക്കാനെത്തിയ ആളോട് 3000 രൂപ കൈക്കൂലി ആവശ്യപ്പെട്ട ഓവർസിയർ വിജിലൻസി പിടിയിൽ. എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്തെ കെഎസ്ഇബി ഓവർസിയർ അബ്‌ദുൾ ജബ്ബാറാണ് പിടിയിലായത്. പരാതിക്കാരനിൽ നിന്ന് 3000 രൂപ കൈക്കൂലി പണം വാങ്ങിയ ഇയാളെ വിജിലൻസ് ഉദ്യോഗസ്ഥർ കൈയ്യോടെ പിടികൂടി.
വീട് നിർമ്മാണത്തിന് വേണ്ടി പാലക്കുഴ സ്വദേശിയായ പരാതിക്കാരൻ താത്കാലിക വൈദ്യുതി കണക്ഷനെടുക്കാനാണ് കൂത്താട്ടുകുളം കെഎസ്ഇബി ഓഫീസിലെത്തിയത്. ഇയാളോട് അബ്ദുൾ ജബ്ബാർ കൈക്കൂലി പണം ആവശ്യപ്പെടുകയായിരുന്നു. പണം ഒരു ഹോട്ടലിലെത്തി നൽകാനാണ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടത്. വിവരം പരാതിക്കാരൻ നേരിട്ട് വിജിലൻസിനെ അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് വിജിലൻസ് ഉദ്യോഗസ്ഥർ നൽകിയ പണവുമായി പരാതിക്കാരൻ ഹോട്ടലിലെത്തി. ഇവർക്ക് മുൻപേ തന്നെ വിജിലൻസ് ഉദ്യോഗസ്ഥരും ഇതേ ഹോട്ടലിൽ ഇവരുടെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നുണ്ടായിരുന്നു. വിജിലൻസ് ഉദ്യോഗസ്ഥരുണ്ടെന്ന് അറിയാതെ വന്ന അബ്ദുൾ ജബ്ബാർ പരാതിക്കാരനിൽ നിന്ന് പണം കൈപ്പറ്റുകയായിരുന്നു.
പിന്നാലെ തൊട്ടടുത്ത സീറ്റുകളിലുണ്ടായിരുന്ന വിജിലൻസ് ഉദ്യോഗസ്ഥർ എഴുന്നേറ്റ് പ്രതിയെ കൈയ്യോടെ പിടികൂടി. പരാതിക്കാരൻ വിളിച്ചിട്ടാണ് താൻ വന്നതെന്നും ഇങ്ങനെയൊരു പണി അയാൾ ചെയ്യുമെന്ന് താൻ പ്രതീക്ഷിച്ചില്ലെന്നുമാണ് അബ്ദുൾ ജബ്ബാർ വിജിലൻസ് ഉദ്യോഗസ്ഥരോട് പ്രതികരിച്ചത്.