
പത്തനംതിട്ട: കോന്നി മെഡിക്കല്‍ കോളേജ് വിവാദത്തില്‍ സർജറി വിഭാഗം മേധാവി ഡോ. ശിവപ്രസാദ് അവധിയില്‍ പ്രവേശിച്ചു. ശസ്ത്രക്രിയ ദിവസം മാത്രം മെഡിക്കല്‍ കോളേജില്‍ എത്തും.
കോന്നി മെഡിക്കല്‍ കോളേജിലെ അപര്യാപ്തതകള്‍ ചൂണ്ടിക്കാട്ടി സർജറി വിഭാഗത്തില്‍ നോട്ടീസ് പതിച്ചിരുന്നു. എന്നാല്‍, അത് പരസ്യമായി ഒട്ടിച്ചത് താൻ അല്ലെന്നും സംഭവത്തില്‍ തികച്ചും നിരപരാധിയാണെന്നുമാണ് കഴിഞ്ഞ ദിവസം ഡോക്ടർ കാരണം കാണിക്കല്‍ നോട്ടീസില്‍ നല്കിയ വിശദീകരണം.
തുടർനടപടിക്കായി വിശദീകരണം സൂപ്രണ്ട് ഡിഎംഇക്ക് കൈമാറിയിരുന്നു. അതേസമയം, സമ്മതപത്രത്തില്‍ ചൂണ്ടിക്കാട്ടിയ ആക്ഷേപങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ഡോ. ശിവപ്രസാദ് പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മെഡിക്കല്‍ കോളേജ് പ്രിൻസിപ്പല്‍ നല്കിയ കാരണം കാണിക്കല്‍ നോട്ടീസിന് ഡോ. ശിവപ്രസാദ് ഇന്നലെ വിശദീകരണം നല്‍കിയിരുന്നു. പിന്നാലെയാണ് അവധിയില്‍ പ്രവേശിച്ചത്. ഇദ്ദേഹത്തിന്റെ സ്വയം വിരമിക്കല്‍ അപേക്ഷയും ആരോഗ്യവകുപ്പിന്റെ പരിഗണനയിലാണ്.
മെഡിക്കല്‍ കോളേജ് പ്രിൻസിപ്പല്‍ നല്കിയ കാരണം കാണിക്കല്‍ നോട്ടീസ് ഡോ. ശിവപ്രസാദ് കൈപ്പറ്റിയിരുന്നില്ല. തുടർന്ന് ഉന്നതതല നിർദ്ദേശപ്രകാരം ഇമെയില്‍ വഴി നല്‍കുകയായിരുന്നു.
ശസ്ത്രക്രിയയ്ക്ക് എത്തുന്ന രോഗികള്‍ ആശുപത്രിയുടെ അപര്യാപ്തതകള്‍ അറിഞ്ഞിരിക്കണമെന്നും വേണ്ടത്ര ഉപകരണങ്ങളില്ലാത്തത് ജീവഹാനി വരെ ഉണ്ടാക്കാമെന്നുമാണ് സർജറി വിഭാഗത്തില്‍ പതിച്ച നോട്ടീസില്‍ പറയുന്നു. ഓപ്പറേഷൻ ചെയ്യുന്ന രോഗികളുടെ പൂർണ ഉത്തരവാദിത്തം ഡോക്ടർക്ക് ആയതിനാലാണ് അസൗകര്യങ്ങള്‍ പറഞ്ഞുള്ള നോട്ടീസ് പതിച്ചത്. പിന്നാലെ സൂപ്രണ്ട് ഇടപെട്ട് നോട്ടീസ് കീറി കളയുകയായിരുന്നു.



