
കോന്നി: കോന്നി കോക്കത്തോട് റോഡില്‍ രാത്രിയിലും പകലും കാട്ടാനകളുടെ ശല്യം രൂക്ഷമാകുന്നു.
വാഹന യാത്രക്കാരില്‍ പലരും തലനാരിഴയ്ക്കാണ് രക്ഷപ്പെടുന്നത്.
രണ്ടാഴ്ച മുൻപ് കൊക്കത്തോട്ടില്‍ നിന്നും കോന്നിയിലേക്ക് വരികയായിരുന്ന അമ്മയും മകളും സഞ്ചരിച്ച സ്കൂട്ടർ കാട്ടാനയുടെ മുന്നില്‍ അകപ്പെട്ടിരുന്നു. കാട്ടാനയെ കണ്ട ഭയന്ന് റോഡില്‍ വീണ ഇരുവർക്ക് പരിക്കേറ്റു.
സമീപത്തെ ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ കല്ലേലി എസ്റ്റേറ്റിലും സമീപത്തെ ജനവാസ മേഖലകളിലും കൈതച്ചക്ക കൃഷി വ്യാപകമായി ഉണ്ട്. പഴുത്ത കൈതച്ചക്കകള്‍ തിന്നാനായാണ് കാട്ടാനകള്‍ കൂട്ടമായി റോഡ് മുറിച്ച് കടക്കുന്നത്. പ്രദേശത്തെ കൈതച്ചക്ക കൃഷിക്ക് മാനദണ്ഡങ്ങള്‍ ഏർപ്പെടുത്തണമെന്നും ആവശ്യമുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കല്ലേലി, കുളത്തുമണ്‍ മേഖലകളില്‍ കാട്ടാന ശല്യം വർദ്ധിക്കുകയാണ്. കോന്നി കൊക്കാത്തോട് റോഡിലെ നടുത്തുമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫീസിന് സമീപം റോഡില്‍ കാട്ടാന പനമരം കുത്തിമറിച്ചിട്ടു. ശനിയാഴ്ച പുലർച്ചെ 5.30നായിരുന്നു സംഭവം. പുലർച്ചെ റോഡിലൂടെ വന്ന യാത്രക്കാരാണ് റോഡിന് കുറുകെ പനമരം കിടക്കുന്നത് കണ്ടത്. ഈ സമയം ഇതുവഴി വന്ന കെ.എസ്‌ആർ.ടി.സി ബസും റോഡില്‍ കുടുങ്ങി.
തുടർന്ന് മണിക്കൂറുകളോളം റോഡില്‍ ഗതാഗതം തടസപ്പെട്ടു. പനമരം റോഡിലെ വൈദ്യുതി ലൈനിന്റെ മുകളിലേക്ക് വീണതോടെ വൈദ്യുതി ബന്ധവും തകരാറിലായി. കോന്നിയില്‍ നിന്നും എത്തിയ അഗ്നിരക്ഷാസേന പനമരം റോഡില്‍ നിന്ന് മുറിച്ചുമാറ്റി. കെ.എസ്‌ഇ.ബി ജീവനക്കാർ പിന്നീട് വൈദ്യുതി പുനസ്ഥാപിച്ചു.