
ഫോട്ടോ എടുക്കുന്നതിനിടെ കോൺക്രീറ്റ് തൂൺ ഇളകി വീണ് നാല് വയസുകാരൻ മരിച്ച സംഭവം: അപകട സാധ്യത ഉണ്ടായിട്ടും വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നതിൽ ഉദ്യോഗസ്ഥർ വീഴ്ച വരുത്തി, കോന്നി ആനകൂട് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ
പത്തനംതിട്ട: നാല് വയസുകാരൻ അപകടത്തിൽ മരിച്ച സംഭവത്തിൽ കോന്നി ആനകൂട് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. ഗാർഡൻ ഫെൻസിങിൻ്റെ ഭാഗമായി സ്ഥാപിച്ച കോൺക്രീറ്റ് തൂൺ ഇളകി വീണാണ് അപകടം നടന്നത്.
അടൂർ കടമ്പനാട് സ്വദേശി അഭിരാം ആണ് മരിച്ചത്. ഇന്ന് രാവിലെ ആനകളെ കാണാനായി കുടുംബത്തോടൊപ്പം എത്തിയതായിരുന്നു കുട്ടി. ഗുരുതരമായി പരFക്കേറ്റ അഭിരാമിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകട സാധ്യത ഉണ്ടായിട്ടും വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നതിൽ ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയതായാണ് മനസ്സിലാക്കാന്‍ സാധിച്ചതെന്ന് വനം മന്ത്രി അറിയിച്ചു.
ദക്ഷിണ മേഖലാ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്ററിൽ നിന്നും അടിയന്തിരമായി റിപ്പോർട്ട് മന്ത്രി തേടിയിട്ടുണ്ട്. അപകടത്തെ തുടർന്ന് കോന്നി ആനക്കൂട് താത്കാലികമായി അടച്ചിരിക്കുകയാണ്. ഇന്ന് രാവിലെ പതിനൊന്നരയോടെ ആനക്കൂടിലെത്തിയ അഭിരാമിനെ ഗാർഡനും വഴിയും തമ്മിൽ അതിരായി സ്ഥാപിച്ചിരുന്ന കൽത്തൂണുകളുടെ അടുത്ത് നിർത്തി അമ്മ ഫോട്ടോയെടുത്തിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സമയത്ത് തൂൺ മറിഞ്ഞ് കുഞ്ഞിൻ്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. കൽത്തൂണിന് അടിയിൽപെട്ട കുഞ്ഞിന് ഗുരുതരമായി പരുക്കേറ്റു. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.