
തൃശൂർ: പാപ്പാൻമാരുടെ കൊടും പീഡനത്തിനിരയായതാണ് കൊമ്പൻ ഗോകുൽ ചരിഞ്ഞതിന് കാരണമെന്ന് ആരോപണം. ആനപ്രേമി സംഘമാണ് ഗുരുതര ആരോപണം ഉയർത്തിയിട്ടുള്ളത്. ആന ചരിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് ഉന്നതല അന്വേഷണം വേണമെന്നും ആനപ്രേമികൾ ആവശ്യപ്പെടുന്നത്.
രണ്ടാഴ്ച മുമ്പ് ഒന്നാം പാപ്പാൻ രാധാകൃഷ്ണൻ അവധിയിൽ പ്രവേശിച്ചതിന് പിന്നാലെയാണ് ഗോകുലിന് പാപ്പാന്മാരുടെ പീഡനം തുടങ്ങാനിടയായതെന്നാണ് ഉയർന്നിട്ടുള്ള ആരോപണം. ആനയെ അഴിക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് പീഡനം നേരിട്ടതെന്നും ആനപ്രേമികൾ ആരോപിക്കുന്നു. നിയോഗിക്കപ്പെട്ട പാപ്പാനു പുറമെയുള്ള പാപ്പാന്മാരും കഴിഞ്ഞ ദിവസം രാത്രി ആനയെ മർദ്ദിച്ചതായി ആരോപണമുണ്ട്.
ആന അവശനായതിനെ തുടർന്ന് പിറ്റേന്ന് ദേവസ്വം പാപ്പാന്മാരോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. തൃപ്തിയാകാത്ത വിശദീകരണത്തിനു പിന്നാലെ രണ്ടാം പാപ്പാൻ ഗോകുലിനെയും മൂന്നാം പാപ്പാൻ സത്യനെയും ദേവസ്വം സസ്പെൻഡ് ചെയ്തതിരുന്നതായാണ് വിവരം. മർദ്ദനത്തിനിരയായതിന് ശേഷമാണ് ആന തീർത്തും അവശനായതെന്ന് ആന പ്രേമി സംഘം പ്രസിഡണ്ട് കെ.പി. ഉദയൻ ആരോപിക്കുന്നത്. സംഭവത്തിൽ വിജിലൻസ് അന്വേഷണം വേണമെന്നും ഉദയൻ ആവശ്യപ്പെട്ടു.
എട്ടുമാസം മുമ്പ് കൂട്ടാനയുടെ കുത്തേറ്റ് ചികിത്സയില്‍ കഴിയുന്നതിനിടെ ആനത്താവളത്തിലെ തെക്കേപ്പറമ്പിലെ കെട്ടുംതറിയിലായിരുന്നു ഗുരുവായൂര്‍ ദേവസ്വത്തിലെ കൊമ്പന് ഗോകുല്‍ ചരിഞ്ഞത്. കഴിഞ്ഞ ഫെബ്രുവരി 13ന് കോഴിക്കോട് കൊയിലാണ്ടി കുറുവങ്ങാട് മാനംകുളങ്ങര ക്ഷേത്രോത്സവത്തിനിടെ ഗുരുവായൂര്‍ ദേവസ്വത്തിലെ തന്നെ കൊമ്പന് പീതാംബരനാണ് കുത്തിയത്. നെഞ്ചിന്റെ ഇരുഭാഗത്തുമായി 30 സെന്റീമീറ്റര്‍ നീളത്തില്‍ കൊമ്പ് ആഴ്ന്നിറങ്ങിയിരുന്നു. ചികിത്സ തുടരുന്നതിനിടയിലും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശീവേലി എഴുന്നള്ളിപ്പില്‍ പങ്കെടുത്തിരുന്നു.
ഒരാഴ്ചയായി ആന അവശ നിലയിയായിലായിരുന്നു. ഗോഗുല്‍ മൂന്ന് തവണ ആനയോട്ടത്തിലെ ജേതാവായിട്ടുണ്ട്. 1994 ജനുവരി ഒമ്പതിന് കൊച്ചി സ്വദേശി അറക്കല്‍ രഘുനാഥനാണ് ഗോകുലിനെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടയിരുത്തിയത്. 2009ല്‍ തെങ്ങ് വീണ് വലതു കൊമ്പിന് പരുക്കേറ്റു. കൊമ്പില്‍ പഴുപ്പ് ബാധിച്ച് ദീര്‍ഘകാലം ചികിത്സയിലായി. പിന്നീട് കൊമ്പ് ഊരി വീണു. ഇതേ തുടര്‍ന്ന് കൃത്രിമ കൊമ്പ് ഘടിപ്പിച്ചായിരുന്നു എഴുന്നള്ളിപ്പുകളില്‍ പങ്കെടുത്തിരുന്നത്.