
കൊല്ലം: ഉത്സവ ആഘോഷത്തിനിടെ ഫ്ലോട്ടിനു മുന്നിൽ നൃത്തം ചെയ്യുന്നതിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് 19കാരനെ നടുറോഡിൽ കുത്തിക്കൊന്ന കേസിൽ അഞ്ചംഗ സംഘം പൊലീസിന്റെ പിടിയിലായി. അമ്പാടി എന്ന തേജസാണ് കൊല്ലപ്പെട്ടത്.
കിഴവൂർ സ്വദേശികളായ ടുട്ടു എന്ന ആദിത്യൻ (19), വിനു (26), പ്രിജിത്, അഖിൽരാജ് (29) എന്നിവരും പ്രായപൂർത്തിയാകാത്ത രണ്ട് പേരെയുമാണ് കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവശേഷം ഒളിവിൽ പോയ പ്രതികളെ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് പിടികൂടിയത്. ശനിയാഴ്ച രാത്രി 8.30ഓടെ മുഖത്തല കിഴവൂരിലെ ചെമ്പകശ്ശേരി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഭവം.
പ്രതികളുടെ വീടിനു സമീപം കൂടി കടന്നുപോകുന്ന ഫ്ലോട്ടിനു മുന്നിൽ നൃത്തം ചെയ്യുന്നതിനിടെ തേജസ് അറിയാതെ പ്രതികളിൽ ഒരാളുടെ കാലിൽ ചവിട്ടിയതാണ് തർക്കത്തിന് തുടക്കമായത്. തുടർന്ന് പ്രകോപിതരായ സംഘം തേജസിനെ വളഞ്ഞിട്ട് മർദിക്കുകയും ആദിത്യൻ കൈവശം ഉണ്ടായിരുന്ന കത്തി ഉപയോഗിച്ച് വയറ്റിലും ഇടുപ്പിലും മൂന്ന് തവണ കുത്തുകയുമായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പുലർച്ചെയോടെ നടത്തിയ തിരച്ചിലിൽ വെളിച്ചിക്കാലയിലെ അഖിൽരാജിന്റെ വീട്ടിൽ നിന്നാണ് പ്രതികളായ അഞ്ച് പേരെ പൊലീസ് പിടികൂടിയത്. പ്രതികൾക്ക് അഭയം നൽകിയതിന് അഖിലിനെയും അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത രണ്ടുപേരെ ജുവൈനൽ കോടതിയിൽ ഹാജരാക്കിയപ്പോൾ മറ്റ് പ്രതികളെ റിമാൻഡ് ചെയ്തു.
പ്രതികളിൽ ഒരാളായ വിനു മുമ്പും ലഹരി കേസിൽ പ്രതിയായിരുന്നുവെന്നും ഇവർ സ്ഥിരം പ്രശ്നക്കാരാണെന്നും പൊലീസ് വ്യക്തമാക്കി. തേജസിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.



