മുൻ വൈരാഗ്യത്തെ തുടർന്ന് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം വിദേശത്തേക്ക് കടന്ന പ്രതി പിടിയിൽ ; പിടികൂടിയത് വിമാനത്താവളത്തിൽ നിന്ന്
കൊല്ലം : മുൻ വൈരാഗ്യത്തിന്റെ പേരില്‍ യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം വിദേശത്തേക്ക് കടന്ന പ്രതികള്‍ വിമാനത്താവളത്തില്‍ അറസ്റ്റിലായി.
കൊട്ടിയം എൻ.എസ്.എസ് കോളേജിന് സമീപം തെങ്ങുവിള വീട്ടില്‍ ഷാഹുല്‍ ഹമീദ് (23), തൃക്കോവില്‍വട്ടം കുന്നുവിള വീട്ടില്‍ വിനോദ് (39) എന്നിവരെയാണ് കണ്ണനല്ലൂർ പൊലീസ് ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയത്.
മുഖത്തല സ്വദേശിയായ അനന്തുവിനെ സംഘംചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ക്രിസ്മസ് ദിവസം രാത്രി 10.45 ന് പ്രതികള്‍ ഉള്‍പ്പെട്ട സംഘം അനന്തുവിനെ മാരകമായി മർദ്ദിച്ച് പരിക്കേല്‍പ്പിച്ചു. അനന്തുവിന്റെ തലയിലും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റു. അക്രമി സംഘത്തിലെ മുഖ്യ പ്രതി വടക്കേമുക്ക് ഷർമി മൻസിലില്‍ ഷഹാറിനെ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പൊലീസ് പിടികൂടിയിരുന്നു. വിദേശത്തേക്ക് കടന്ന മറ്റ് പ്രതികളെ പിടികൂടാൻ പൊലീസ് ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ചെന്നൈ വിമാനത്താവളത്തിലെത്തിയ പ്രതികളെ ഇമിഗ്രേഷൻ വിഭാഗം ഉദ്യോഗസ്ഥർ തടഞ്ഞ് വച്ച പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കണ്ണനല്ലൂർ പൊലീസ് ഇൻസ്‌പെക്ടർ പി.രാജേഷിന്റെ നേതൃത്വത്തില്‍ എസ്.ഐ ബി.എൻ. ജിബി, സി.പി.ഒമാരായ മുഹമ്മദ് ഹുസൈൻ, വിഷ്ണു രാജ്, ഷാനവാസ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്.