കൊല്ലത്ത് സ്വവര്‍ഗ്ഗ അനുരാഗികളായ പെണ്‍കുട്ടികളെ വേര്‍പെടുത്തിയ സംഭവത്തില്‍ സുപ്രീംകോടതി ഇടപെടല്‍; യുവതിയെ കുടുംബ കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശം
സ്വന്തം ലേഖിക
ന്യൂഡൽഹി: പങ്കാളിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കൊല്ലം സ്വദേശിയായ സ്വവര്‍ഗാനുരാഗിയായ യുവതി നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി ഇടപെടല്‍.
യുവതിയെ കൊല്ലത്തെ കുടുംബ കോടതിയില്‍ ഹാജരാക്കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊല്ലം സ്വദേശിനികളായ സ്വവര്‍ഗ അനുരാഗികളായ രണ്ട് പെണ്‍കുട്ടികള്‍ തമ്മിലുള്ള ബന്ധം വീട്ടുകാര്‍ തടഞ്ഞതോടെയാണ് ഹര്‍ജി സുപ്രീം കോടതിയില്‍ എത്തിയത്. വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നുവെന്നും എന്നാല്‍ തന്റെ പങ്കാളിയായ യുവതി മാതാപിതാക്കളുടെ തടങ്കലില്‍ ആണെന്നും ചൂണ്ടിക്കാട്ടി കൊല്ലം മങ്കാട് സ്വദേശിനിയായ യുവതിയാണ് ഹര്‍ജി നല്‍കിയത്.
നേരത്തെ പാരതിക്കാരിയായ യുവതി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പങ്കാളിയെ കൗണ്‍സിലിംഗിന് വിടാനായിരുന്നു കോടതി ഉത്തരവ്. ഈ നടപടികള്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് താല്‍കാലികമായി സ്റ്റേ ചെയ്തു.
കുടുംബ കോടതിയില്‍ വെച്ച് യുവതിയുടെ മൊഴി രേഖപ്പെടുത്തുന്നതിന് സുപ്രീംകോടതി ഇ- കമ്മിറ്റി അംഗമായ സലീന വി.ജി. നായര്‍ക്ക് ചുമതല നല്‍കി. റിപ്പോര്‍ട്ട് രഹസ്യരേഖയായി സമര്‍പ്പിക്കണം. ഇതിനുശേഷമാകും തുടര്‍നടപടികള്‍ സ്വീകരിക്കുക.
കേരളത്തിലെ മിടുക്കിയായ ജുഡീഷ്യല്‍ ഓഫീസര്‍മാരില്‍ ഒരാളായതിനാലാണ് സലീനയെ ഈ ചുമതല ഏല്‍പ്പിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.