
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കടയ്ക്കു മുന്നില്‍ നിന്ന് ഫോണ്‍ വിളിച്ചതിന്റെ പേരില്‍ യുവതിയെ ഏഴുവയസുള്ള മകള്‍ക്ക് മുന്നില്‍ അതിക്രൂരമായി മര്‍ദ്ദിക്കുകയും ചെരുപ്പൂരി അടിക്കുകയും ചെയ്ത ബ്യൂട്ടിപാര്‍ലര്‍ ഉടമയെ പേരിന് അറസ്റ്റു ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ട് പൊലീസിന്റെ കളി.
മരുതംകുഴി സ്വദേശിയും ബി.ടെക് ബിരുദധാരിയുമായ ശോഭനയാണ് (33) ശാസ്തമംഗലത്ത് കേരള ബാങ്കിന് സമീപം വ്യാഴാഴ്ച ഉച്ചയ്ക്ക് ആക്രമണത്തിനിരയായത്. അതേസമയം, മിനിക്കൊപ്പം ശോഭനയെ പിടിച്ചു തള്ളിയയാള്‍ക്കെതിരെ യാതൊരു നടപടിയും എടുത്തിട്ടുമില്ല. മര്‍ദ്ദന ദൃശ്യം ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ച യുവാവിനെയും ഇയാള്‍ അടിച്ചിരുന്നു. ഇതിന്റെയൊക്കെ വീഡിയോ ദൃശ്യമുണ്ടായിട്ടാണ് പൊലീസ് കണ്ണടയ്ക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വള പണയം വയ്ക്കാന്‍ കേരള ബാങ്ക് ശാഖയില്‍ മകളുമായി എത്തിയതായിരുന്നു ശോഭന. സമീപത്തെ ബ്യൂട്ടിപാര്‍ലറിന് മുന്നില്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചുനില്‍ക്കെ അവിടെ നിന്നു മാറാന്‍ മിനി ആവശ്യപ്പെട്ടു. ഇതിനു തയ്യാറാകാത്ത ശോഭനയെ കരണത്തടിച്ചു വീഴ്ത്തി വലിച്ചിഴച്ച് മര്‍ദ്ദിച്ചു. മകള്‍ നിലവിളിച്ചിട്ടും അടി നിറുത്തിയില്ല. മര്‍ദ്ദനത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവം പുറത്തറിയുന്നത്.
ശോഭനയുടെ പരാതിയില്‍ ഉഴപ്പിയ മ്യൂസിയം പൊലീസ്, ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായതോടെയാണ് കേസെടുത്തത്. കഠിനമായ ദേഹോപദ്രവത്തിനാണ് കേസെങ്കിലും പാര്‍ലര്‍ ഉടമയുടെ പേര് എഫ്.ഐ.ആറില്‍ ചേര്‍ക്കാനോ അറസ്റ്റ് ചെയ്യാനോ ആദ്യം തയ്യാറായില്ല. ഇതിനെതിരെ പ്രതിഷേധം ശക്തമായപ്പോഴാണ് മിനിയെ പ്രതിചേര്‍ത്ത് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചത്.