
വീട്ടിൽ കയറി യുവതിയെ വെടിവച്ച കേസിൽ പ്രതി ഡോ. ദീപ്‌തിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി ; ആശുപത്രിയുടെ അഞ്ചാം നിലയിലെ ക്വാർട്ടേഴ്‌സിൽ തോക്ക് ഒളിപ്പിച്ച സ്ഥലം പ്രതി പൊലീസിന് കാട്ടിക്കൊടുത്തു.
കൊല്ലം : വീട്ടിൽ കയറി യുവതിയെ വെടിവച്ച കേസിലെ പ്രതി ഡോ. ദീപ്‌തിയെ ചൊവ്വാഴ്‌ച പാരിപ്പള്ളിയിലെ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി ക്വാർട്ടേഴ്‌സിൽ എത്തിച്ച് പൊലീസ് തെളിവെടുത്തു.
വഞ്ചിയൂർ സിഐയുടെ നേതൃത്വത്തിൽ പകല്‍ 11ന് ആരംഭിച്ച തെളിവെടുപ്പ് പകൽ ഒന്നോടെ പൂർത്തിയായി.
ദീപ്‌തിയുടെ ഭർത്താവ് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്‌ടറാണ്.
കൃത്യത്തിന് ഉപയോഗിച്ച തോക്ക് ഒളിപ്പിച്ചത് ഭർത്താവ് താമസിക്കുന്ന ആശുപത്രിയിലെ ക്വാർട്ടേഴ്‌സിലാണെന്ന് പൊലീസിനു വിവരം ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു തെളിവെടുപ്പ്.
ആശുപത്രിയുടെ അഞ്ചാം നിലയിലെ ക്വാർട്ടേഴ്‌സിൽ തോക്ക് ഒളിപ്പിച്ച സ്ഥലം പ്രതി പൊലീസിന് കാട്ടിക്കൊടുത്തു. തുടർന്ന് പ്രതിയെ തെളിവെടുപ്പിനായി എറണാകുളത്തേക്ക് കൊണ്ടുപോയി.
കൃത്യത്തിന് ഉപയോഗിച്ച കാറിന്റെ വ്യാജ നമ്പർ പ്ലേറ്റ് നിർമിച്ചത് എറണാകുളത്താണെന്ന് പ്രതി മൊഴി നൽകിയിരുന്നു.