കൊല്ലം സ്വദേശി തെലങ്കാനയില്‍ പ്രതിയായത് കോടികളുടെ തട്ടിപ്പ് കേസില്‍; വിനയായത് 6 വര്‍ഷം മുൻപ് ഉപേക്ഷിച്ച നമ്പര്‍  

Spread the love

കൊല്ലം: തെലങ്കാന പോലീസ് കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചെന്ന ആരോപണവുമായി കൊല്ലം സ്വദേശിയായ യുവാവ്. ആറു വർഷം മുൻപ് യുവാവ് ഉപേക്ഷിച്ച മൊബൈല്‍ നമ്പർ ഉപയോഗിച്ച്‌ മറ്റാരോ നടത്തുന്ന സൈബർ തട്ടിപ്പാണ് വിനയായത്.കൊല്ലം രാമൻകുളങ്ങര സ്വദേശി ജിതിൻ എന്ന യുവാവാണ് തെലങ്കാന പൊലീസിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച്‌ രംഗത്തെത്തിയിരിക്കുന്നത്.

 

ഇതോടെ തെലങ്കാന പോലീസ് രജിസ്റ്റർ ചെയ്ത മുപ്പത്താറോളം കേസുകളില്‍ പ്രതിയായിരിക്കുകയാണ് ജിതിൻ.കഴിഞ്ഞ മാസമാണ് തെലങ്കാന പോലീസ് രാമൻകുളങ്ങരയിലെ വീട്ടില്‍ എത്തി ജിതിനെ അറസ്റ്റ് ചെയ്തത്. ഓണ്‍ലൈൻ ട്രേഡിങ് പ്ലാറ്റ്ഫോമില്‍ പണം നിക്ഷേപിച്ച്‌ തട്ടിപ്പിന് ഇരയായ ഹൈദരാബാദ് സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സംഘത്തിന്റെ വരവ്. തട്ടിപ്പിനായി ഉപയോഗിച്ച അക്കൗണ്ട് തുടങ്ങാനായി ബാങ്കില്‍ നല്‍കിയ മെയില്‍ ഐഡിയുമായി ബന്ധിപ്പിച്ചിട്ടുള്ളത് ജിതിന്റെ പഴയ മൊബൈല്‍ നമ്പറാണ്. ഈ കാരണത്താല്‍ തെലങ്കാന പോലീസ് കേസില്‍ ജിതിനെയും പ്രതിചേർത്തു.

 

2019ല്‍ സിം ഉപേക്ഷിച്ചതാണെന്നും നിലവില്‍ ആ നമ്പർ മറ്റാരുടെയോ കൈവശമാണെന്നും ജിതിൻ പറയുന്നു. ചെയ്യാത്ത കുറ്റത്തിനാണ് ദിവസങ്ങളോളം തെലങ്കാനയിലെ ജയിലില്‍ കഴിഞ്ഞത്. ജാമ്യത്തില്‍ പുറത്തിറങ്ങിയ ശേഷം ആദ്യ കേസിലെ അറസ്റ്റിന് പിന്നാലെ 35 സൈബർ തട്ടിപ്പ് കേസുകളാണ് ജിതിനെതിരെ ചുമത്തിയത്. കോടികളുടെ തട്ടിപ്പ് നടത്തിയ സംഘം ജിതിന്റെ പഴയ മൊബൈല്‍ നമ്പർ ഉപയോഗിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ട്രൂ കോളറില്‍ ജിതിന്റെ ഭാര്യ സ്വാതിയുടെ പേര് വരുന്നതിനാല്‍ ഭാര്യയെയും പോലീസ് പ്രതി ചേർത്തിട്ടുണ്ട്. ആരെന്ന് പോലും അറിയാത്ത രണ്ട് പേർക്കൊപ്പമാണ് തങ്ങളെയും പ്രതി ചേർത്തതെന്ന് ജിതിൻ പറയുന്നു.നിലവില്‍ ജാമ്യത്തിലിറങ്ങിയ ജിതിൻ നീതി തേടി നിയമപോരാട്ടത്തിനൊരുങ്ങുകയാണ്.

 

തന്റെ നിരപരാധിത്വം തെളിയിക്കാൻ ഹൈക്കോടതിയെ സമീപിക്കാനാണ് ജിതിന്റെ തീരുമാനം. തെലങ്കാന പോലീസ് കള്ളക്കേസില്‍ കുടുക്കിയതാണെന്ന് പറഞ്ഞിട്ടും കേരള പോലീസ് തന്നെ സഹായിച്ചില്ലെന്നും ജിതിൻ ആരോപിക്കുന്നു. തെലങ്കാന പൊലീസ് കള്ളക്കേസില്‍ കുടുക്കിയെന്നും യഥാർത്ഥ കുറ്റവാളികളെ പിടികൂടണമെന്നും ആവശ്യപ്പെട്ടാണ് ജിതിൻ ഹൈക്കോടതിയെ സമീപിക്കുന്നത്.